INDIA

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

മണിപ്പൂരില്‍ സമാധാന ശ്രമങ്ങള്‍ക്കിടയിലും സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. പുതിയ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള ബിഷ്ണപൂര്‍ ജില്ലയിലെ നരന്‍സിന ഗ്രാമത്തിൽ ഇന്നലെയുണ്ടായ വെടിവെയ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരുക്കേറ്റു.

ഖൊയ്‌റന്‍ടക്കില്‍ പോലീസ് ആക്രമണത്തില്‍ ഗ്രാമത്തിന് കാവല്‍നിന്ന ഒരു കുക്കി യുവാവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ, നാല് മാസത്തോളമായി തുടരുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ഇന്ന് നടക്കാനിരിക്കെയാണ് പുതിയ ആക്രമണങ്ങൾ.

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെയാണ് നിയമസഭാസമ്മേളനം നടക്കുന്നത്

നരന്‍സിനയില്‍ പാടത്ത് പണിയെടുക്കുന്നവർക്കുനേരെയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. കുക്കി കലാപകാരികളാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. മരിച്ച രണ്ടു പേരും മെയ്തി വിഭാഗത്തില്‍ പെടുന്നവരാണ്. പരുക്കേറ്റവരെ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി പോലീസ് അറിയിച്ചു. സമാധാനം പുനഃസ്ഥാപിച്ചെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പിലാണ് കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പണിക്കിറങ്ങിയത്.

ഖൊയ്‌റന്‍ടക്കില്‍ നടന്ന ആക്രമണത്തില്‍ ജംഗ്മിന്‍ലുന്‍ ഗാങ്‌ടെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഖൊയ്‌റന്‍ടക് മേഖലയ്ക്കും തിനംഗേയ് മേഖലയ്ക്കും ഇടയില്‍ കനത്ത വെടിവയ്പാണ് നടക്കുന്നതെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തിനംഗേയില്‍ മലയടിവാരത്തില്‍ കലാപകാരികളെന്ന് സംശയിക്കുന്നവരില്‍നിന്ന് ഒരു കര്‍ഷകനും വെടിയേറ്റിട്ടുണ്ട്.

നെല്‍വയലിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. നെഞ്ചില്‍ വെടിയേറ്റ കര്‍ഷകനെ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓഗസ്റ്റ് 18 ന് ഉഖ്രൂളിലെ തവായ് കുക്കി ഗ്രാമത്തില്‍ മൂന്ന് ഗ്രാമ വളന്റിയര്‍മാര്‍ കൊല്ലപ്പെട്ടതിന് 10 ദിവസത്തിന് ശേഷമാണ് ഈ ആക്രമണം നടക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും