INDIA

പവ‍ർ ഇന്നറിയാം; ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളുടെ യോഗം ഇന്ന്

പാർട്ടി വിപ്പ് ലംഘിച്ചതിന്റെ പേരിൽ അയോഗ്യരാക്കപ്പെടാതിരിക്കാൻ അജിത് ഗ്രൂപ്പിന് 36 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്

വെബ് ഡെസ്ക്

വിവാദങ്ങൾ ആളിക്കത്തുമ്പോൾ അണികളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനും ശക്തിതെളിയിക്കാനുമായി എൻസിപി നേതൃയോഗങ്ങൾ ഇന്ന് ചേരും. എൻസിപി പിളർപ്പിന് ശേഷമുള്ള ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള ആദ്യ യോഗമാണിത്. ശരദ് പവാർ വിഭാഗം ഉച്ചയ്ക്ക് 1 മണിക്ക് ദക്ഷിണ മുംബൈയിലെ വൈ ബി ചവാൻ സെന്ററിലും അജിത് പവാർ സംഘം രാവിലെ 11 മണിക്ക് സബർബൻ ബാന്ദ്രയിലെ മുംബൈ എജ്യുക്കേഷൻ ട്രസ്റ്റ് പരിസരത്തും യോഗം ചേരും. എംഎൽമാരോടും എംപിമാരോടും മറ്റ് പാർട്ടി ഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ഇരുനേതാക്കളും വിപ്പ് നൽകിയിട്ടുണ്ട്.

ശരദ് പവാറിന് വേണ്ടി ഇതിന്ദ്ര അവാദും അജിത് പവാറിന് വേണ്ടി മന്ത്രി അനിൽ പാട്ടീലും ചൊവ്വാഴ്ച വൈകുന്നേരം വിപ്പ് പുറപ്പെടുവിച്ചു. അതേസമയം, മറുകണ്ടം ചാടിയ എംഎൽഎമാരായ മക്രന്ദ് പാട്ടീൽ, ബാലാസാഹേബ് പാട്ടീൽ, ശിരൂർ എംപി അമോൽ കോൽഹെ എന്നിവർ തിരികെ എൻസിപി അധ്യക്ഷന്റെ പാളയത്തിൽ തിരിച്ചെത്തി.

40-ലധികം എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് അജിത് ക്യാമ്പ് അവകാശപ്പെടുന്നത്. എൻസിപിക്ക് 53 എംഎൽഎമാരാണ് നിയമസഭയിൽ ഉള്ളത്. പാർട്ടി വിപ്പ് ലംഘിച്ചതിന്റെ പേരിൽ അയോഗ്യരാക്കപ്പെടാതിരിക്കാൻ അജിത് ഗ്രൂപ്പിന് 36 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. 43 എംഎൽഎമാർ പിന്തുണയ്ക്കുന്ന കത്തും സത്യവാങ്മൂലവും ഗവർണർക്ക് നൽകിയിട്ടുണ്ടെന്നും അജിത് ക്യാമ്പ് അറിയിച്ചു.

എന്നാൽ, 13 പേർ മാത്രമേ അജിത്തിന് ഒപ്പമുള്ളൂവെന്ന് ശരദ് പവാർ പക്ഷം അവകാശപ്പെട്ടു. 44 എംഎൽഎമാരും എൻസിപിയുടെതാണെന്നും ഭരണസഖ്യത്തിൽ ചേർന്ന ഒൻപതുപേർക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ടെന്നും ശരദ് പവാറിനൊപ്പമുള്ള എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ പറഞ്ഞു.

തങ്ങൾ ഇപ്പോൾ ശരദ് പവാറിനൊപ്പമാണെന്ന് രണ്ട് എംഎൽഎമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് എൻസിപി അധ്യക്ഷന്റെ മൗനാനുഗ്രഹമുണ്ടെന്ന് കരുതിയാണ് താൻ കത്തിൽ ഒപ്പിട്ടതെന്ന് മറ്റൊരു എംഎൽഎ കിരൺ ലഹമേറ്റ് ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ അങ്ങനെയല്ലെന്ന് മനസ്സിലായതോടെ രാജ്ഭവനിൽ നിന്ന് ഇറങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മണ്ഡലത്തിലെ ജനങ്ങളുമായി സംവദിച്ച ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള പാർട്ടി ഭാരവാഹികളെയും പാർട്ടിയുടെ വിവിധ മുന്നണി സംഘടന ഭാരവാഹികളെയും വിളിച്ചുവരുത്തുന്ന തിരക്കിലാണ് ഇരുപക്ഷത്ത് നിന്നുമുള്ള നേതാക്കൾ. പാർട്ടിയെ പുനർനിർമിക്കുന്നതിനായി താൻ സംസ്ഥാന പര്യടനം നടത്തുമെന്നും സംസ്ഥാനത്തെ യുവാക്കൾക്ക് ആഹ്വാനം നൽകുമെന്നും ശരദ് പവാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വർക്കിങ് പ്രസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനെയും ജനറൽ സെക്രട്ടറി സുനിൽ തത്ക്കറെയും ശരദ് പവാർ പുറത്താക്കിയിരുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി