INDIA

ലോൺ ആപ്പുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; സുരക്ഷിതമല്ലാത്തതും നിയവിരുദ്ധവുമായ ആപ്പുകൾ അനുവദിക്കരുതെന്ന് നിർദേശം

വെബ് ഡെസ്ക്

രാജ്യത്ത് ഓൺലെെൻ ലോൺ ആപ്പുകളുടെ ചതിക്കുഴികളിൽപ്പെട്ട് ആത്മഹത്യകൾ വർധിക്കുന്നതിനിടെ ഇത്തരം ആപ്പുകൾ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. സുരക്ഷിതമല്ലാത്തതും നിയവിരുദ്ധവുമായ ആപ്പുകൾ അനുവദിക്കരുതെന്ന്, ആപ്പിളിനും ഗൂഗിളിനും നിർദേശം നൽകിയെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇന്ത്യയിൽ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

'' ഇന്ന് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഇന്ത്യക്കാർ ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ ഉണ്ട്. ഇത്തരത്തിലുളള ഓൺലൈൻ ലോൺ ആപ്പുകളെ സർക്കാർ നിരീക്ഷിച്ചുവരികയാണ്. സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ ആപ്ലിക്കേഷനുകൾ അനുവദിക്കരുതെന്ന് ഗൂഗിളിനും ആപ്പിളിനും നിർദേശം നൽകിയിട്ടുണ്ട്. ആർബിഐയുമായി ചേർന്ന് ഫിനാൻഷ്യൽ ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കും''- കേന്ദ്രമന്ത്രി അറിയിച്ചു. നിലവിലെ ഐടി നിയമത്തിൽ ക്രിമിനൽ ആപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ രാജീവ് ചന്ദ്രശേഖർ, സൈബർ കുറ്റകൃത്യങ്ങൾ പോലീസ് ഗൗരവമായെടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതടക്കം നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്റർനെറ്റ് സുരക്ഷിതവും വിശ്വസനീയവുമായി നിലനിർത്തുക എന്നത് സർക്കാരിന്റെ ലക്ഷ്യവും ഉത്തരവാദിത്തവുമാണെന്നും ഡിജിറ്റൽ ഇന്ത്യ ആക്ടിനായുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഈ വർഷം ജൂലൈയിൽ, ആപ്പിൾ പ്ലേ സറ്റോറുകളിലെ ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും ലോൺ എടുത്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽ നിന്ന് വായ്പ നൽകുന്ന നിരവധി ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. ആറു മാസം മുൻപ് തന്നെ 128 ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ ആപ്പിളിനും ​ഗൂ​ഗിളിനും നി‍ർദേശം നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ വർഷം 3,500-ലധികം വ്യക്തിഗത വായ്പാ ആപ്പുകൾ നീക്കം ചെയ്യുന്നതുൾപ്പെടെ ഈ വിഷയത്തിൽ കമ്പനി അവലോകനം നടത്തുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തതായി ​ഗൂ​ഗിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. പേഴ്‌സണൽ ലോൺ ആപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വായ്പകൾ നൽകുന്ന ആപ്പുകൾക്ക് അവരുടെ ബാങ്കുകളുടെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പേരുകളും വെളിപ്പെടുത്തണമെന്നും ​ഗൂ​ഗിൽ പുതിയ നയം കൊണ്ടുവന്നിരുന്നു.

കഴിഞ്ഞ ദിവസം, കൊച്ചി കടമക്കുടിയിൽ ഓൺലൈൻ വായ്പ്പാ തട്ടിപ്പില്‍ കുടുങ്ങി ദമ്പതികൾ കുടുംബത്തോടെ ആത്മഹത്യ ചെയ്തതിരുന്നു. ഇതിന് ശേഷവും കുടുംബത്തെ ഓൺലൈൻ ലോൺ ആപ്പുകാർ വേട്ടയാടുകയായിരുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ബന്ധുക്കള്‍ക്കയച്ചാണ് ഭീഷണി തുടരുന്നത്. ലോൺ അടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിക്കുമെന്ന സന്ദേശത്തോടെയാണ് മരിച്ച യുവതിയുടെ ചിത്രങ്ങള്‍ ബന്ധുവിന് അയച്ചു കൊടുത്തത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം