INDIA

അഞ്ചു പെണ്‍കുട്ടികളുടെ പിതാവ്, അടുത്തത് ആണ്‍കുട്ടിയാണോ എന്നറിയാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കീറി; ജീവപര്യന്തം ശിക്ഷ

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശിലെ ബദൗണില്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ ജനിക്കുന്നതെന്ന് അറിയാന്‍ അരിവാളുകൊണ്ട് അവളുടെ വയറ് മുറിച്ച യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ.

ബദൗണിലെ സിവില്‍ ലൈന്‍ സ്വദേശിയായ പന്നാ ലാല്‍ 2020 സെപ്റ്റംബറിലാണ് ഭാര്യ അനിതയെ ക്രൂരകൃത്യത്തിന് വിധേയയാക്കിയത്. 22 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് പെണ്‍മക്കളുണ്ടായിരുന്നു. ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന് പന്നാ ലാല്‍ നിരന്തരം അനിതയെ ഉപദ്രവിച്ചിരുന്നു. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം അനിതയുടെ കുടുംബത്തിനും അറിയാമായിരുന്നു. വഴക്ക് അവസാനിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അനിതയെ വിവാഹമോചനം ചെയ്യുമെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒരു മകനെ ജനിപ്പിക്കുമെന്നും പന്നാ ലാല്‍ നിരന്തരം ഭീഷണിപ്പെടുത്തി.

സംഭവ ദിവസം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ ചൊല്ലി ദമ്പതികള്‍ വീണ്ടും വഴക്കിട്ടു. രോഷാകുലനായ പന്ന ലാല്‍ അനിത ഗര്‍ഭം ധരിച്ചിരിക്കുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പരിശോധിക്കാന്‍ അവളുടെ വയറു മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി. അനിത എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് നടന്ന തര്‍ക്കത്തിനൊടുവില്‍ അനിതയെ ക്രൂരമായി മര്‍ദിച്ച ശേഷം അരിവാള്‍ കൊണ്ട് വയര്‍ മുറിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ അനിത എട്ടുമാസം ഗര്‍ഭിണിയായിരുന്നു.

വയര്‍ കീറിയ നിലയില്‍ അനിത തെരുവിലേക്ക് ഓടുകയും നിലവിളി കേട്ട് അടുത്തുള്ള കടയില്‍ ജോലി ചെയ്തിരുന്ന അവളുടെ സഹോദരന്‍ അവളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സഹോദരന്‍ എത്തിയതോടെ പന്ന ലാല്‍ ഓടി രക്ഷപ്പെട്ടിരുന്നു. അനിതയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഉദരത്തിലുണ്ടായിരുന്ന ആണ്‍കുഞ്ഞിനെ രക്ഷിക്കാനായില്ല.

തന്റെ സഹോദരങ്ങളുമായി സ്വത്ത് തര്‍ക്കത്തിലായതിനാല്‍ തനിക്കെതിരെ കള്ളക്കേസെടുക്കാന്‍ അനിത സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പന്ന ലാല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ആക്രമണത്തില്‍ തന്റെ കുടല്‍ പുറത്തുവരും തക്കവിധം ആഴത്തിലുള്ള മുറിവുണ്ടായതടക്കം തെളിവുകള്‍ അനിത കോടതിയെ അറിയിച്ചിരുന്നു. തെളിവുകള്‍ അംഗീകരിച്ച കോടതി പന്നാ ലാലിന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും