INDIA

പന്നുവിനെ വധിക്കാൻ ഗൂഢാലോചന: നിഖിൽ ഗുപ്തയ്‌ക്കെതിരായ തെളിവ് ഹാജരാക്കണമെന്ന ആവശ്യം നിരസിച്ച് അമേരിക്ക

വെബ് ഡെസ്ക്

ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്കെതിരെയുള്ള തെളിവുകൾ ഈ ഘട്ടത്തിൽ ഹാജരാക്കാൻ സാധിക്കില്ലെന്ന് അമേരിക്ക. നിഖിൽ ഗുപ്തയ്ക്കെതിരായ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്കുള്ള മറുപടിയായിട്ടാണ് യുഎസ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തെളിവുകൾ ഹാജരാക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കണമെന്ന് ജനുവരി എട്ടിന് ന്യൂയോർക്ക് ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു.

നിഖിൽ ഗുപ്തയുടെ അപേക്ഷ നിരസിക്കണമെന്ന നിലപാടിലാണ് സർക്കാർ. നിഖിൽ ഗുപ്ത നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുകയാണ്. അമേരിക്കയുടെ അഭ്യർഥനപ്രകാരമാണ് നിഖിലെ അവിടെ പിടികൂടിയത്. കൈമാറ്റം നടന്ന് നിഖിലെ ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാക്കി വിചാരണ ആരംഭിക്കുമ്പോൾ മാത്രമേ വിവരങ്ങൾ നൽകൂവെന്നാണ് യുഎസ് സർക്കാർ അറിയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം തെളിവുകൾ നൽകേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഗുർപത്വന്ത് പന്നുനിനെ ന്യൂയോർക്കിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് നിഖിൽ ഗുപ്തയ്ക്കെതിരായ കേസ്. അമേരിക്ക തയാറാക്കിയ കുറ്റപത്രമല്ലാതെ മറ്റൊരു രേഖകളും പ്രേഗിൽ ഗുപ്തയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് നൽകിയിട്ടില്ലെന്നാണ് തെളിവ് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയിൽ പറയുന്നത്. ഗുപ്ത നിരന്തരം അമേരിക്കൻ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയമാകുകയാണെന്നും അപേക്ഷയിൽ പറയുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും ആകെ രണ്ട് തവണ മാത്രമാണ് അമേരിക്കൻ ഉദ്യോഗസ്ഥർ ഗുപ്തയെ കണ്ടിട്ടുള്ളതെന്നും സർക്കാർ പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു.

2023 നവംബർ 29-നാണ് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന കണ്ണിയെന്ന് പറഞ്ഞ് നിഖിൽ ഗുപ്തയ്‌ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയതായി പ്രഖ്യാപിക്കുന്നത്. കൊലതകത്തിനുള്ള ഗൂഢാലോചന ഉൾപ്പെടെ പരമാവധി 10 വർഷം വരെ തടവ് ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് ഗുപ്തയ്ക്കെതിരെയുള്ളത്. എന്നാൽ സംഭവം പരസ്യപ്പെടുത്തുന്നതിന് മുൻപുതന്നെ അമേരിക്കയുടെ ആവശ്യപ്രകാരം കഴിഞ്ഞ വർഷം ജൂൺ 30 ന് അൻപത്തിരണ്ടുകാരനായ ഗുപ്തയെ ചെക് റിപ്പബ്ലിക്കിൽ വച്ച് അവിടുത്തെ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അദ്ദേഹം അവിടെ തടവിൽ കഴിയുകയാണ്.

ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെ തുടർന്ന് കാനഡയുമായി വലിയ നയതന്ത്ര ഉലച്ചിലുകൾ സംഭവിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ആരോപണമുണ്ടായത്. ഈ കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു അമേരിക്ക ഉന്നയിച്ചത്.

"യു എസിൽനിന്നുള്ള വിവരങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രശ്നങ്ങൾ ഇതിനകം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ചുവരികയാണ്" എന്നായിരുന്നു ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം