INDIA

രക്ഷപ്പെടാനുള്ള വഴികൾ നിർമിച്ചില്ല; ഉത്തരാഖണ്ഡിലെ തുരങ്ക നിർമാണത്തിൽ ഗുരുതരവീഴ്ച?

വെബ് ഡെസ്ക്

ഉത്തരാഖണ്ഡിൽ 41 തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കിടെ തുരങ്കത്തിൽപ്പെട്ട സംഭവത്തിൽ നിർമാണം ഏറ്റെടുത്ത കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. മൂന്ന് കിലോമീറ്ററിലധികം ദൂരമുള്ള എല്ലാ തുരങ്കങ്ങൾക്കും അപകടം സംഭവിച്ചാൽ രക്ഷപ്പെടാനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ അനുസരിച്ച് ഒരു റൂട്ട് നിർമിക്കണമെന്ന നിർദ്ദേശം നടപ്പാക്കിയിട്ടില്ലെന്ന് തെളിയിക്കുന്ന തുരങ്കത്തിന്റെ പ്ലാനുകളാണ് പുറത്തുവന്നത്.

അപകടം നടന്ന സിൽക്യാര ടണലിന് 4.5 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. പ്ലാനുകൾ പ്രകാരം തുരങ്കത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള റൂട്ട് നിർദ്ദേശിച്ചിരുന്നെങ്കിലും തീരുമാനം നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്.

തുരങ്കത്തിന് തകർച്ചയോ മണ്ണിടിച്ചിലോ മറ്റെന്തെങ്കിലും ദുരന്തമോ ഉണ്ടായാൽ വാഹനങ്ങളിൽ കടന്നുപോകുന്ന ആളുകളെ രക്ഷപ്പെടുത്താനാണ് തുരങ്കങ്ങൾക്കുള്ളിൽ ഇത്തരം രക്ഷപ്പെടാനുള്ള റൂട്ടുകൾ ഉപയോഗിക്കുന്നത്.

ബുൾഡോസർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തൊഴിലാളികളെ രക്ഷിക്കാനായിരുന്നു ആദ്യ തീരുമാനം എന്നാൽ തുരങ്കത്തിലുള്ള പാറ ഇളകിയതാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ അവശിഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മനസിലാക്കിയതിനെ തുടർന്ന് ഈ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന്

പാറ തുരന്ന് പൈപ്പുകളിലൂടെ തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനുളള ശ്രമത്തിനിടെ വലിയ തോതിലുള്ള പൊട്ടൽ ശബ്ദം കേട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ടണൽ വീണ്ടും തകരാൻ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്നാണ് രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിയതെന്ന് നാഷണൽ ഹൈവെ ആന്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, 2018ൽ തായ്ലൻഡ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയ തായ്ലൻഡ്, നോർവേ ദൗത്യ സംഘത്തിലെ അംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് സഹായം നൽകാനായി ഉത്തരാഖണ്ഡിൽ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കു ചേരണം എന്നഭ്യർഥിച്ച് ഉത്തരാഖണ്ഡ് സർക്കാർ ഇവരെ സമീപിച്ചിരുന്നു.

ഉത്തരകാശിയിലെ ദണ്ഡൽഗാവിൽനിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് നിർമാണം നടക്കുന്നത്. തുരങ്കം പണി പൂർത്തിയായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റർ കുറയും. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും