INDIA

പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ്; ജി 20 വിരുദ്ധ സെമിനാർ റദ്ദാക്കി

വെബ് ഡെസ്ക്

ഡൽഹിയിൽ ട്രെയ്ഡ് യൂണിയനുകളും ആക്ടിവിസ്റ്റുകളും ചേർന്ന് സംഘടിപ്പിച്ച ജി 20 വിരുദ്ധ സെമിനാർ റദ്ദാക്കി. പരിപാടി നടത്താൻ ഡൽഹി പോലീസ് അനുമതി നൽകാത്തതിനെത്തുടർന്നാണ് സിപിഎം പഠന കേന്ദ്രമായ സുർജിത് ഭവനിൽ ആരംഭിച്ച 'വി ട്വന്റി' എന്ന പരിപാടി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം സെമിനാർ പോലീസ് തടഞ്ഞിരുന്നു. ഓഫീസിന്റെ ഗേറ്റുകൾ അടച്ചു പൂട്ടിയ പോലീസ്, ഉള്ളിലേക്കോ പുറത്തേക്കോ ആരെയും കടത്തിവിട്ടില്ലിരുന്നില്ല. ഡൽഹി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഓഫീസിന് ചുറ്റും ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു.

18 ലധികം സംസ്ഥാനങ്ങളിൽ നിന്നായി ഒത്തുകൂടിയ 700 ലധികം പേരുടെ ആത്മാർത്ഥമായ പിന്തുണയും സഹിഷ്ണുതയുമാണ് പരിപാടിയുടെ വിജയമെന്ന് വി20 പ്രസ്താവനയിൽ പറയുന്നു. 'പരിപാടി നടത്താനുള്ള അനുമതി നിരസിച്ചതിനെ അപലപിക്കുന്നു. ജനങ്ങളുടെ ശബ്ദം നിശബ്ദമാക്കാനുള്ള ബോധപൂർവമായ ശ്രമമായി ഇതിനെ കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ ഉച്ചകോടി അവസാനിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്' വി20 പ്രസ്താവനയിൽ വ്യക്തമാക്കി.

അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി, ജനങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും ചർച്ച ചെയ്യില്ലെന്ന് ഉറപ്പാണെന്നും വി20 പറയുന്നു. പരിപാടി തടസ്സപ്പെടുത്തിയത് കൊണ്ട് ഒന്നും ഇവിടെ അവസാനിക്കുന്നില്ല. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ആശങ്കകൾ ഉയർത്താൻ ഇന്ത്യയിലുടനീളം ജനാധിപത്യ ചർച്ചകൾ തുടരുമെന്നും വി20 പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യമെമ്പാടുമുള്ള അഞ്ഞൂറോളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും രാഷ്ട്രീയനേതാക്കളും പങ്കെടുക്കുന്ന പരിപാടിയാണ് കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞത്. പോലീസിന്റെ നടപടിക്കെതിരെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. "ഈ വ്യവസ്ഥിതി എന്തിനെയാണ് ഭയക്കുന്നത്? അടച്ചിട്ട ഹാളുകളിലെ ജനാധിപത്യ യോഗങ്ങൾ പോലും നിശബ്ദമാക്കാൻ ശ്രമിക്കുകയാണോ?," സാമൂഹികപ്രവർത്തക മേധാ പട്കർ ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ മേധാ പട്കറും പങ്കെടുത്തിരുന്നു.

പരിപാടി തടഞ്ഞത് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചത്. തികച്ചും സമാധാനപരമായി നടന്ന പരിപാടി തടഞ്ഞ പോലീസ് നടപടി ആശ്ചര്യകരമാണെന്നും ഇതാണ് പുതിയ ഇന്ത്യയിലെ ജനാധിപത്യമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചിരുന്നു.

ഒരു പാര്‍ട്ടി ഓഫീസില്‍ പരിപാടി നടത്താന്‍ എന്തിനാണ് പോലീസിന്റെ അനുമതിയെന്നായിരുന്നു സെമിനാറില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തക വന്ദന ശിവയുടെ പ്രതികരണം. വി20 പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കുറ്റവാളികളല്ല. ആദിവാസികള്‍ക്കും വനസംരക്ഷണത്തിനും വേണ്ടി പോരാടുന്നവരാണെന്നും വന്ദന ശിവ കൂട്ടിച്ചേര്‍ത്തു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും