INDIA

വെര്‍സോവ ബാന്ദ്ര കടല്‍പ്പാലം ഇനി വീര്‍ സവര്‍ക്കര്‍ സേതു; മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് വാജ്‌പേയിയുടെ പേരും

വെബ് ഡെസ്ക്

മഹാരാഷ്ട്രയിലെ മുംബൈയിലുള്ള വെർസോവ ബാന്ദ്ര സീ ലിങ്കിന് 'വീർ സവർക്കർ സേതു' എന്ന് പേരിടാൻ മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനിച്ചു. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഇനി മുതല്‍ അടല്‍ ബിഹാരി വാജ്പേയി സ്മൃതി നവ ഷെവ അടല്‍ സേതുവെന്ന് അറിയപ്പെടും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. ഒരു മാസം മുൻപ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വെർസോവ-ബാന്ദ്ര കടൽപ്പാലം അന്ധേരിയെ ബാന്ദ്ര-വർളി കടൽപ്പാലവുമായി ബന്ധിപ്പിക്കും. 17 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് 12 മുതൽ 15 മിനിറ്റിനുള്ളിൽ മുംബൈയെ മെയിൻ ലാന്റുമായി ബന്ധിപ്പിക്കും. ഡിസംബറോടെ പാലത്തിന്റെ നിർമാണം പൂർത്തിയാകാനാണ് സാധ്യത.

''ഞങ്ങള്‍ വെര്‍സോവ-ബാന്ദ്ര സീ ലിങ്കിനെ വീര്‍ സവര്‍ക്കര്‍ സേതു എന്നും മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് അടല്‍ ബിഹാരി വാജ്പേയി സ്മൃതി നവ ഷെവ അടല്‍ സേതു എന്നും പുനര്‍നാമകരണം ചെയ്തു. മഹാത്മാ ജ്യോതിറാവു ഫുലെ ജൻ ആരോഗ്യ യോജനയുടെ പരിധി 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിക്കാനും തീരുമാനമായി. അത് സംസ്ഥാനത്തെ എല്ലാ ആളുകൾക്കും നൽകും''-ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളില്‍ മഹാരാഷ്ട്രീയന്‍ വികാരം ഉണര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് പേര് മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ 40,000 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. ഇതുവഴി, സംസ്ഥാനത്ത് 1,20,00 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഷിൻഡെ അവകാശപ്പെട്ടു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ സംസ്ഥാനം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയെന്നും ഷിൻഡെ പറഞ്ഞു.

കഴിഞ്ഞ മെയ് 28-ന് സവർക്കർ ജയന്തി ആഘോഷവേളയിലാണ് വെര്‍സോവ-ബാന്ദ്ര കടൽപ്പാലത്തിന് വി ഡി സവർക്കറുടെ പേര് നൽകുമെന്ന് ഷിൻഡെ പ്രഖ്യാപിച്ചത്. ഷിൻഡെ സർക്കാർ അധികാരത്തിലേറിയ ഒരു വർഷത്തിനിടെ വിവിധ സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേരുമാറ്റിയിരുന്നു. നേരത്തെ, അഹമ്മദ്നഗർ മറാത്ത രാജ്ഞി അഹല്യ ദേവി ഹോൾക്കറുടെ പേരിലാണ് അഹല്യനഗർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. ഔറംഗബാദിന്റെ പേര് ഛത്രപതി ശിവജിയുടെ മൂത്ത മകന്റെ പേരിൽ ഛത്രപതി സംഭാജി നഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും പുനർനാമകരണം ചെയ്തിരുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തോളം ബാക്കിനിൽക്കെ, സർക്കാരിന്റെ ഹിന്ദുത്വ മുന്നേറ്റത്തിന്റെ ഭാഗമായാണ് പേരുമാറ്റം നടക്കുന്നത്.

മെയിൽ വെർസോവ ബാന്ദ്ര കടൽപ്പാലം സംബന്ധിച്ച പ്രഖ്യാപനത്തിന് ശേഷം, യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേര് മാറ്റുകയാണെന്നാരോപിച്ച് കോൺഗ്രസ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. മാർച്ചിൽ സവർക്കറിന് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധിച്ച് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റാലികൾ നടത്തിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും