INDIA

'നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു, ഇനിയെനിക്ക് ശക്തിയില്ല'; അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. 'അൽവിദാ ഗുസ്തി' എന്നാണ് വിനേഷ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.

'എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ', വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വിനേഷ് എക്‌സിൽ കുറിച്ചു.

സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ടിന് അപ്രതീക്ഷിത തിരിച്ചടിയേറ്റത്. ഫൈനലിന് മത്സരിക്കുന്നതിന് മുൻപുള്ള ഭാരപരിശോധനയില്‍ വിനേഷ് പരാജയപ്പെട്ടതിനെ തുടർന്ന് താരം അയോഗ്യയാക്കപ്പെട്ടു. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചിരുന്നത്. അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം വിനേഷിന് കൂടുതലായിരുന്നു.

ഇതോടെ വെള്ളി പോലും വിനേഷിന് നഷ്ടമായി. 50 കിലോഗ്രാം വിഭാഗത്തില്‍ സ്വർണവും വെങ്കലവും മാത്രമായിരിക്കും ഉണ്ടാവുക. ചൊവ്വാഴ്‌ച രാത്രി നടന്ന പരിശോധനയില്‍ രണ്ട് കിലോഗ്രാം ഭാരം കൂടുതലായിരുന്നു വിനേഷിന്. എന്നാല്‍ രാത്രി മുഴുവൻ നടത്തിയ പരിശ്രമങ്ങള്‍ക്ക് ശേഷവും അനുവദനീയമായ ഭാരത്തിന് കീഴില്‍ എത്താനായില്ല. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.

സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയാണ് വിനേഷ് ഫൈനലില്‍ കടന്നത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയായിരുന്നു വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡായിരുന്നു കലാശപ്പോരിലെ എതിരാളി.

ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയാണിത്.

ക്വാർട്ടർ ഫൈനലില്‍ യുക്രെയ്‌ന്റെ ഒക്സാന ലിവാച്ചിനെയായിരുന്നു പരാജയപ്പെടുത്തിയത്. 7-5 എന്ന സ്കോറിനായിരുന്നു ജയം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്