INDIA

പുതിയ കിങ് മേക്കർ ആവുമോ അഖിലേഷ് യാദവ്; കരുക്കൾ നീക്കി മമതയും ഉദ്ദവ് താക്കറെയും, നിതീഷിനെയും നായിഡുവിനെയും കാണാൻ നിർദേശം

വെബ് ഡെസ്ക്

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളാണ് എൻഡിഎ പാളയത്തിൽ നടക്കുന്നത്. സഖ്യകക്ഷികളായ ടിഡിപിയെയും ജെഡിയുവിനെയും കൂടെ നിർത്താനായി നീക്കുപോക്കുകൾക്ക് എത്രത്തോളം ബിജെപി തയാറാവുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഇതിനിടെ ഇന്ത്യ സഖ്യത്തിന് ഭരണത്തിൽ ഏറാനുള്ള സാധ്യതകൾക്കായി തൃണമൂൽ കോൺഗ്രസും ശിവസേന ഉദ്ദവ് താക്കറെ പക്ഷവും നീക്കം തുടങ്ങിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ മുൻനിർത്തിയാണ് മമതയുടെയും ഉദ്ദവ് താക്കറെയുടെയും നീക്കം.

എൻഡിഎ ഘടകകക്ഷികളായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമായുള്ള ചർച്ചകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അഖിലേഷുമായി മമത ബാനർജി ഫലപ്രഖ്യാപനം നടന്ന ജൂൺ നാലിന് തന്നെ സംസാരിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇതിനുപിന്നാലെ മമതയുടെ അനന്തരവനും ടിഎംസി നേതാവുമായ അഭിഷേക് ബാനർജിയും ഡെറക് ഒബ്രിയാനും ഡൽഹിയിൽ അഖിലേഷ് യാദവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. കൂടുതൽ പാർട്ടികളെ ഇന്ത്യ സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് ചർച്ചകൾ. ആം ആദ്മി പാർട്ടിയും സമാനമായ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ആംആദ്മി നേതാക്കളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ എന്നിവരും അഭിഷേക് ബാനർജിയുമായി ചർച്ചനടത്തിയിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തുമായും ആം ആദ്മി നേതാക്കൾ ചർച്ച നടത്തി. ഇതിന് പിന്നാലെ അഭിഷേക് ബാനർജിയും ഒബ്രിയാനും മുംബൈയിലെത്തി ഉദ്ദവ് താക്കറയും ആദിത്യ താക്കറെയുമായും ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ജനാധിപത്യത്തിൽ പ്രതീക്ഷകൾ എപ്പോഴും അഭിവൃദ്ധിപ്പെടണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഖിലേഷ് യാദവ് മാധ്യങ്ങളോട് പറഞ്ഞു. ആളുകളെ പ്രീതിപ്പെടുത്തിയാണ് സർക്കാരുകൾ രൂപീകരിക്കുന്നത്, അതിനാൽ മറ്റുള്ളവർക്കും അതിന് ശ്രമിക്കാം. ജനാധിപത്യത്തിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പ്രതീക്ഷകളും ശുഭാപ്തിവിശ്വാസവും ഒരിക്കലും അവസാനിക്കരുത്. അവ എപ്പോഴും ഉണ്ടായിരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം, ചന്ദ്രബാബു നായിഡുവോ നിതീഷ് കുമാറോ ഉടനെ എൻഡിഎ വിട്ടുവരുമെന്ന് അഖിലേഷ് യാദവും വിശ്വസിക്കുന്നില്ല. ബിജെപിയെ നിലയ്ക്ക് നിർത്തുന്നതിന് വേണ്ടിയാണ് ഇത്തരം ചർച്ചകളെന്ന് സമാജ്‌വാദി പാർട്ടിയുമായുള്ള അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഭരണത്തിന് വേണ്ടി അവകാശവാദം ഇപ്പോൾ ഉന്നയിക്കേണ്ടെന്നാണ് കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും നിലപാട്. അതേസമയം നിതീഷ് കുമാറിനും നായിഡുവിനുമുള്ള വാതിലുകൾ തുറന്നിടണമെന്നും കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിൽ നിന്ന് ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് എംപിമാർ മമത ബാനർജിയുമായി ചർച്ചകൾ നടത്തുന്നതായി തൃണമൂൽ കോൺഗ്രസുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. ഇതിന് പുറമെ ബിഹാറിലെ പൂർണിയയിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമതരായ രാജേഷ് രഞ്ജൻ എന്ന പപ്പു യാദവും മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിശാൽ പാട്ടീലും കോൺഗ്രസിനെ പിന്തുണയ്ക്കും.

1999-ലെ അനുഭവം മുൻനിർത്തി ശ്രദ്ധയോടെയാണ് കോൺഗ്രസ് നീക്കം. 1999 ൽ അടൽ ബിഹാരി വാജ്പേയി സർക്കാർ ഒരു വോട്ടിന് വീണതിന് ശേഷം കോൺഗ്രസ് അധ്യക്ഷയായ സോണിയഗാന്ധി അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണനെ കാണുകയും 272 എംപിമാരുടെ പിന്തുണ അവകാശപ്പെടുകയും ചെയ്തു. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും അറിയിച്ചിരുന്നു.

രണ്ട് ദിവസത്തിന് ശേഷം,സർക്കാരിനെ പിന്തുണയ്ക്കുന്ന 233 എംപിമാരുടെ പേരുകളുടെ ലിസ്റ്റ് രാഷ്ട്രപതിക്ക് നൽകുകയും സൗഹൃദ പാർട്ടികളുമായി കൂടിയാലോചന പൂർത്തിയാക്കാൻ കൂടുതൽ സമയം തേടുകയും ചെയ്തിരുന്നു. കൂടിയാലോചനകൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് രാഷ്ട്രപതി നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കില്ലെന്ന് മുലായം സിംഗ് യാദവും ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും പ്രഖ്യാപിച്ചതോടെ കോൺഗ്രസിന് അധികാരത്തിൽ ഏറാൻ സാധിച്ചിരുന്നില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും