INDIA

ജാർഖണ്ഡിൽ പുതിയ മുഖമാകാൻ ജെകെഎൽഎം; ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഭീഷണിയാകുമോ ജയറാം മഹാതോ?

കുർമി ജാതിയിൽ പെട്ടയാളാണ് ജയറാം. ഗോത്രവിഭാഗങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ളതും കുർമി വിഭാഗത്തിനാണ്.

വെബ് ഡെസ്ക്

ബിഹാറില്‍ നിന്നു വേര്‍പെട്ടു പുതിയ സംസ്ഥാനമായി മാറിയശേഷമുള്ള അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജാർഖണ്ഡ്. നവംബർ 13, 20 തീയതികളിൽ ആണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23 നാണ് വോട്ടെണ്ണൽ. ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) യുമാണ് ജാര്‍ഖണ്ഡിന്റെ തിരഞ്ഞെടുപ്പ് ഗോദയില്‍ കൊമ്പുകോര്‍ക്കുന്ന പ്രധാന കക്ഷികള്‍. എന്നാല്‍ ഇക്കുറി ഇരുകൂട്ടര്‍ക്കും ഒരുപോലെ വെല്ലുവിളിയിയായി മറ്റൊരു കക്ഷി കൂടി ഉദിച്ചുയര്‍ന്നിട്ടുണ്ട്.

യുവ നേതാവ് ജയറാം മഹാതോയുടെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച (ജെകെഎൽഎം)യുടെ മുന്നേറ്റമാണ് ജെഎംഎമ്മിനും ബിജെപിക്കും ആശങ്കയുണര്‍ത്തുന്നത്. ജാർഖണ്ഡ് രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളിലൂടെയാണ് ജയറാം തന്റെ സ്വാധീനം വളർത്തുന്നത്. കുർമി ജാതിയിൽ പെട്ടയാളാണ് ജയറാം. സംസ്ഥാനത്തെ 15 ശതമാനത്തോളം പേരും കുർമി ജാതിയിൽ പെട്ടവരാണ്. ഗോത്രവിഭാഗങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ളതും കുർമി വിഭാഗത്തിനാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗിരിധ മണ്ഡലത്തിൽ പരാജയം രുചിച്ചെങ്കിലും, ജാർഖണ്ഡ് രാഷ്ട്രീയത്തിലെ വളർന്നുവരുന്ന താരമായാണ്‌ മഹാതോയെ പലരും വിലയിരുത്തുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജയറാമിന് മൂന്നരലക്ഷത്തിൽ പരം വോട്ടുകൾ മണ്ഡലത്തിൽ നേടാനായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗിരിധി, റാഞ്ചി, ഹസാരിബാഗ്, കോഡെർമ, ധൻബാദ് എന്നിവയുൾപ്പെടെ ആകെ എട്ട് മണ്ഡലങ്ങളിലാണ് ജെകെഎൽഎം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും പ്രധാന മണ്ഡലങ്ങളിൽ കാര്യമായ വോട്ട് വിഹിതം നേടാൻ പാർട്ടിക്ക് സാധിച്ചു.

റാഞ്ചിയിൽ ദേവേന്ദ്ര നാഥ് മഹ്തോയ്ക്ക് 1,32,647 വോട്ടുകളും ഹസാരിബാഗിൽ സഞ്ജയ് കുമാർ മേത്ത 157,977 വോട്ടുകളും നേടി. എല്ലാ മണ്ഡലങ്ങളിൽ നിന്നുമായി പാർട്ടിക്ക് ലഭിച്ച ആകെവോട്ട് 8,03,069 ആണ്. മിക്ക മണ്ഡലങ്ങളിലും എടുത്തുപറയാവുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് കാഴ്ച വച്ചത്.

എൻഡിഎക്കും ഇന്ത്യ സഖ്യത്തിനും വെല്ലുവിളി?

എന്‍ഡിഎ മുന്നണിയില്‍ ഉള്‍പ്പെടുന്ന ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്‌സ് യൂണിയനും (എജെഎസ്‌യു) ഇന്ത്യ മുന്നണിയില്‍ ഉള്‍പ്പെടുന്ന ജെഎംഎമ്മും ഒരുപോലെ ജയറാം മഹാതോയെയും പാർട്ടിയെയും വെല്ലുവിളിയായി കണക്കാക്കുന്നുണ്ട്. ഇതുവരെ ജാര്‍ഖണ്ഡിലെ പ്രാദേശിക വോട്ടുകളില്‍ വ്യക്തമായ മേല്‍കൈ ഈ രണ്ടു കക്ഷികള്‍ക്കായിരുന്നു ഉണ്ടായിരുന്നത്. ബിജെപി പോലും മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപിയെ പിന്തള്ളി ശക്തമായ മൂന്നാം കക്ഷിയായി ജയറാം മഹാതോയും പാർട്ടിയും ഉയർന്നു വരുന്നത് രണ്ട് സഖ്യത്തിനും ഒരുപോലെ വെല്ലുവിളിയുയർത്തും.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 71 സീറ്റുകളിലാണ് ജെഎൽകെഎം മത്സരിക്കുക. ഇതിൽ പാർട്ടി മേധാവി ജയറാം മഹാതോ ദുമ്രി ഉൾപ്പടെ രണ്ടിടങ്ങളിൽ മത്സരിക്കും. ഗിരിധിഹ്, ധൻബാദ്, ഹസാരിബാഗ്, റാഞ്ചി, കോഡെർമ സീറ്റുകളിൽ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തിയ ജയറാം മഹാതോ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സുപ്രധാന ഘടകമാകുമെന്ന് നേരത്തെ തെളിയിട്ടുണ്ട്. ഇതോടൊപ്പം കുർമി ഭൂരിപക്ഷ സീറ്റുകളിലാവും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തുമ്പോൾ ഈ പുതിയ രാഷ്ട്രീയ മുന്നേറ്റം ഇരുകക്ഷികൾക്കും ക്ഷീണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കുർമി വോട്ടുകൾ ജയറാം മഹാതോക്ക് ലഭിക്കുകയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാകുമെന്നാണ് വിദഗ്ദാഭിപ്രായം. സില്ലി, രാംഗഡ്, മണ്ടു, ഗോമിയ, ദുമ്രി, ഇച്ചഗഡ് എന്നിവിടങ്ങളിൽ 75 ശതമാനത്തിലധികം വോട്ടർമാരും കുർമികളാണ്.

അധികാരം, പണം പദവി, സ്വത്ത്..; ജഗനെയും ശര്‍മിളയെയും ശത്രുക്കളാക്കിയതെന്ത്?

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ സംയോജിപ്പിക്കുന്ന 'സ്‌പേസ് ഡോക്കിങ്' സാങ്കേതികവിദ്യയ്ക്ക് അരികെ ഇന്ത്യ; സ്‌പേഡെക്‌സ് വിക്ഷേപണം ഡിസംബറില്‍

നിര്‍ണായക പോരിന് മുമ്പ് ശരദ് പവാറിന് തിരിച്ചടി; എന്‍സിപിയുടെ 'ക്ലോക്ക്' അജിത്തിന് തന്നെയെന്നു സുപ്രീം കോടതി

പൂനെ ടെസ്റ്റ്: ന്യൂസിലൻഡിനെ 260ല്‍ ഒതുക്കി ഇന്ത്യ; വാഷിങ്‌ടണ്‍ സുന്ദറിന് ഏഴ് വിക്കറ്റ്

കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ: നടന്നത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷന്‍, ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച