INDIA

'വ്യാജ മൊഴി നൽകാൻ സാക്ഷികളെ ഭീഷണിപ്പെടുത്തി, ശബ്ദരേഖകൾ നശിപ്പിച്ചു'; ഇ ഡിക്കെതിരെ ഡൽഹി മന്ത്രി അതിഷി

വെബ് ഡെസ്ക്

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)നെതിരെ വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും അവരുടെ മൊഴികളുടെ ശബ്ദരേഖകൾ ഇ ഡി നശിപ്പിക്കുകയും ചെയ്‌തെന്ന് മന്ത്രി ആരോപിച്ചു. ശബ്ദരേഖകൾ ലഭ്യമാക്കാൻ കോടതിയെ സമീപിക്കുകയാണെന്നും അതിഷി പറഞ്ഞു.

കേസിൽ തെറ്റായ മൊഴികൾ നൽകുന്നതിന് സാക്ഷികളെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും എ എ പിയെ നിശബ്ദമാക്കുന്നതിന് നേതാക്കൾക്കെതിരെ മനഃ പൂർവം ഇഡി റെയ്ഡുകൾ നടത്തുകയാണെന്നും അതിഷി പറഞ്ഞു.

സാക്ഷിമൊഴികളുടെ ശബ്ദരേഖകൾ ഇ ഡി നശിപ്പിച്ചെന്നും സാക്ഷികളുടെ മൊഴികൾ രാജ്യത്തിന് മുന്നിൽ ഹാജരാക്കാൻ ഇഡിയെ വെല്ലുവിളിക്കുന്നെന്നും മന്ത്രി പറഞ്ഞു.

''രണ്ട് വർഷമായി എ എ പി നേതാക്കളെ ഇ ഡി ഭീഷണിപ്പെടുത്തുകയാണ്. മദ്യനയ കുംഭകോണത്തിന്റെ പേരിൽ ഒരാളുടെ വീട് റെയ്ഡ് ചെയ്യുന്നു, ഒരാൾക്ക് സമൻസ് ലഭിക്കുന്നു, ഒരാളെ അറസ്റ്റ് ചെയ്യുന്നു. രണ്ട് വർഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകൾക്കുശേഷവും ഇഡിക്ക് ഒരു രൂപ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടുമില്ല, തെളിവുകൾ ഹാജരാക്കണമെന്ന് കോടതിയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു,'' മന്ത്രി അതിഷി ചൂണ്ടിക്കാട്ടി.

ഇഡിക്കെതിരായി സ്‌ഫോടനാത്മകമായ വെളിപ്പെടുത്തൽ താൻ നടത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ മന്ത്രി വെളിപ്പെടുത്തിയിരുന്നു.ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി പലതവണ സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അതിഷിയുടെ ആരോപണം.

അതേസമയം, ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭാവ് കുമാറിന്റെയും ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ള ചിലരുടെയും സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രാജ്യതലസ്ഥാനത്തെ പത്തോളം സ്ഥലങ്ങളിൽ പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമാണോ അതോ പുതിയ കേസുമായി ബന്ധപ്പെട്ടാണോ പരിശോധനയെന്ന് ഉടൻ വ്യക്തമല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബിഭാവ് കുമാർ, മുൻ ഡൽഹി ജല ബോർഡ് അംഗം ശലഭ് കുമാർ, പാർട്ടി രാജ്യസഭാ എംപി, ദേശീയ ട്രഷറർ എൻഡി ഗുപ്തയുടെ ഓഫീസ്, ഉൾപ്പെടെയുള്ളവരുടെ സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്.

നേരത്തെ, ഇ ഡി ഡൽഹിയിലെ റൂസ് അവന്യൂ കോടതിയെ സമീപിക്കുകയും കേന്ദ്ര അന്വേഷണ ഏജൻസി നൽകിയ സമൻസ് പാലിക്കാത്തതിന് എഎപിയുടെ ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്രിവാളിനെതിരെ പരാതി നൽകുകയും ചെയ്തു. ഡൽഹി എക്‌സൈസ് പോളിസി (2021-22) കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡി അയച്ച സമൻസ് ഫെബ്രുവരി 2 ന് ഡൽഹി മുഖ്യമന്ത്രി അഞ്ചാം തവണയും ഒഴിവാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ഇ ഡി കോടതിയെ സമീപിച്ചത്. നേരത്തെ ജനുവരി 18നും ഇ ഡി കെജ്രിവാളിന് സമൻസ് അയച്ചിരുന്നു. ജനുവരി 18, ജനുവരി 3, നവംബർ 2, ഡിസംബർ 22 തുടങ്ങിയ തീയതികളിലായിരുന്നു ഇഡി അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചത്.

എന്നാൽ അഞ്ച് തവണയും അരവിന്ദ് കെജ്രിവാൾ സമൻസ് അവഗണിക്കുകയായിരുന്നു. ഇ ഡിയുടെ നടപടി 'നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.

ഡൽഹി മദ്യനയത്തിലൂടെ ആം ആദ്മി പാർട്ടി കോടികൾ നേടിയെന്നും ഇതിൽ 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിലേക്ക് വകമാറ്റി ചിലവഴിച്ചെന്നുമാണ് ഇ ഡി ആരോപണം. എഎപി നേതാവ് സഞ്ജയ് സിങ്ങിനെയും അദ്ദേഹത്തിന്റെ സഹായി സർവേഷ് മിശ്രയെയും പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഇ ഡിയുടെ കുറ്റപത്രം.

കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത എംപി കൂടിയായ സഞ്ജയ് സിങ്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഇതിനോടകം ജയിലിലാണ്.

നേരത്തെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ 7 ആം ആദ്മി എംഎൽഎമാരെ സമീപിച്ചെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു.

ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നും ഡൽഹി മദ്യനയ കേസിന്റെ ഭാഗമായി മുഖ്യമന്ത്രി അറസ്റ്റു ചെയ്യപ്പെടാൻ ഏറെ സാധ്യതയുണ്ടെന്ന് ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും