INDIA

ബ്രിജ് ഭൂഷണെതിരായ അന്വേഷണം 15 നകം തീര്‍ക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; സമരത്തിന് ഇടവേള പ്രഖ്യാപിച്ച് ഗുസ്തി താരങ്ങൾ

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരെ അന്വേഷണം പൂർത്തിയാക്കാൻ കേന്ദ്രത്തിന് ജൂൺ 15 വരെ സമയം നൽകി ഗുസ്തി താരങ്ങൾ. അതുവരെ സമരം നിർത്തിവയ്ക്കും. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങൾ നടത്തിയ 5 മണിക്കൂർ നീണ്ട നിർണായക ചർച്ചയിലാണ് തീരുമാനം. കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ 15 ന് ശേഷം സമരവുമായി മുന്നോട്ട് പോകുമെന്ന് സാക്ഷി മാലിക് വ്യക്തമാക്കി. തുടർന്നുള്ള സമരപരിപാടികൾ കർഷക സംഘടനകളും ഖാപ് പഞ്ചായത്തുമായി ചേർന്ന് തീരുമാനിക്കും. 15 ന് മുൻപ് അന്വേഷണം പൂർത്തിയാക്കാമെന്നും അതുവരെ സമരം നിർത്തിവയ്ക്കണമെന്നുള്ള കായിക മന്ത്രിയുടെ അഭ്യർഥനമാനിച്ചാണ് തീരുമാനം.

ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നതടക്കമുള്ള അഞ്ച് ആവശ്യങ്ങളാണ് താരങ്ങൾ അനുരാഗ് ഠാക്കൂറിനു മുൻപാകെ വെച്ചത്. ഗുസ്തി ഫെഡറേഷനിലേക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നതുമാണ് അതിൽ പ്രധാനം. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തെയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുത്. വനിതാ താരങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്തും. എല്ലാ ഗുസ്തി താരങ്ങൾക്കുമെതിരെയുള്ള എഫ്‌ഐആർ പിൻവലിക്കണമെന്നുള്ള ആവശ്യങ്ങള്‍ സര്‍ക്കാർ അംഗീകരിച്ചതായും മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബജ്റംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് സംബന്ധിച്ച് ധാരണയായില്ല എന്നാണ് സൂചന.

ബ്രിജ് ഭൂഷൺ ശരൺ സിംഗിനും കുടുംബത്തെയും ഒഴിവാക്കി ഗുസ്തി ഫെഡറേഷനിലേക്ക് സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്താമെന്നും കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബ്രിജ് ഭൂഷണെതിരായ പരാതികളില്‍ ജൂൺ 15-നകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഡബ്ല്യുഎഫ്‌ഐയുടെ തിരഞ്ഞെടുപ്പ് ജൂൺ 30നകം നടത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഗുസ്തി താരങ്ങളുയര്‍ത്തുന്ന വിഷയങ്ങളും ആശങ്കകളും വിശദമായി ചര്‍ച്ച ചെയ്യാൻ സന്നദ്ധമാണെന്ന് അനുരാഗ് ഠാക്കൂര്‍ ഇന്നലെരാത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ച നടത്തിയത്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.ശനിയാഴ്ച രാത്രി ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട് തുടങ്ങിയവരായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സാക്ഷി മാലിക് അടക്കമുള്ളവര്‍ സമരത്തിൽനിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. തിരികെജോലിയിൽ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഗുസ്തിതാരം ബജ്‌റംഗ് പുനിയ കഴിഞ്ഞദിവസം വ്യക്തമാക്കി. നീതി ലഭിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാൻ മുന്നോട്ടുവച്ച ഒരു ആവശ്യം പോലും പരിഗണിക്കാത്ത കേന്ദ്രനിലപാടിനെതിരെ താരങ്ങൾ കടുത്തവിമര്‍ശനമാണ് ഉന്നയിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും