KERALA

കുർബാന തർക്കത്തിന് താൽകാലിക പരിഹാരം; സീറോ മലബാർ സഭയിൽ പൂർണമായും സിനഡ് കുർബാന നടപ്പാകും

അനിൽ ജോർജ്

സീറോ മലബാർ സഭയിലെ കുർബാന തർക്കത്തിനു താൽകാലിക പരിഹാരം. ജൂൺ 19നു നടന്ന ചർച്ചകളിൽ രൂപപ്പെട്ട സമവായത്തിന് ഇന്നലെ രാത്രി ചേർന്ന സംയുക്ത യോഗം അംഗീകാരം നൽകി. ഇതോടെ സീറോ മലബാർ സഭയിൽ പൂർണമായും സിനഡ് കുർബാന നടപ്പാകും. എറണാകുളം അങ്കമാലിയി രൂപതയിൽ കുറച്ചുനാളുകൾ കൂടി ജനാഭിമുഖ കുർബാന തുടരും.

സമവായം ഇങ്ങനെ

  • ജൂൺ 19ന് സിനഡാന്തര കുറിപ്പിൽ പറഞ്ഞിരിക്കുന്നതിൽപ്പെട്ട ജനാഭിമുഖ കുർബാന തുടരുന്നതിൽ വ്യക്തത വരുത്തി

  • ജൂൺ ഒൻപതിലെ മേജർ ആർച്ച് ബിഷപ്പിന്റെ സർക്കുലർ ഭേദഗതി ചെയ്തു

  • ഞായറാഴ്ച ഒരു കുർബാന മാത്രം ഏകീകൃത രീതിയിൽ ഇടവക വികാരിയുടെ സൗകര്യം പോലെ നടത്തും. ഇത് ജൂലൈ മൂന്നു മുതൽ നടപ്പാക്കും

  • എല്ലാ അച്ചടക്ക നടപടികളും മരവിപ്പിക്കും

  • രൂപത വിഭജിക്കില്ല

  • മഹറോൻ ഉണ്ടാവില്ല

  • ജനാഭിമുഖ കുർബാന തുടരും

എന്നാൽ ജനാഭിമുഖ കുർബാന അസാധുവാണെന്ന പ്രഖ്യാപനം ഇതുവരെ തിരുത്തിയിട്ടില്ല. സിനഡ് കുർബാന നടത്തുന്നതിൽനിന്ന് സ്ഥാപനങ്ങളെ ഒഴിവാക്കി. എന്നാൽ സന്ന്യാസ ഭവനങ്ങളിൽ സിനഡ് കുർബാന മാത്രമേ നടത്തൂ. ഇതിനു പുറമെ ജനാഭിമുഖ കുർബാന അർപ്പിക്കുന്നവർ വരുംദിവസങ്ങളിൽ കാരണം കാണിക്കേണ്ടിവരും.

ഓഗസ്റ്റില്‍ സിനഡ് തീരുമാനിക്കുന്ന പോലെ വത്തിക്കാൻ അംഗീകരിച്ചാൽ മാത്രം പുനഃസംഘടിപ്പിക്കപ്പെടുന്ന വൈദിക സമതിയോട് ആലോചിച്ച് പൂർണമായും അതിരൂപത സിനഡ് കുർബാനയിലേക്കു മാറേണ്ടിവരുമെന്ന് ഉറപ്പാണ്. എന്നാൽ വിട്ടുവീഴ്ചയിലൂടെ ഇരുപക്ഷവും മുഖം രക്ഷിച്ചു. മുടങ്ങിയ വൈദിക പട്ടം പോലും നടത്തണമെങ്കിൽ അഡ്മിനിസ്ട്രേറ്റർ നൽകിയ റിപ്പോർട്ട് വത്തിക്കാൻ അംഗീകരിക്കേണ്ടതുണ്ട്.

സിനഡ് സെക്രട്ടറിയും തലശേരി അതിരൂപത ആർച്ച്ബിഷപ്പും സീറോ മലബാർ സഭാ സുപ്പീരിയർ ട്രിബ്യൂണൽ നോട്ടറിയുമായ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ പുത്തൂർ ബോസ്കോ, കൂരിയ ബിഷപ്പ് വാണിയപുരക്കൽ സെബാസ്റ്റ്യൻ, സീറോ മലബാർ സഭ ചാൻസിലർ ഫാ.കാവിൽ പുരയിടം അബ്രാഹം എന്നിവരും എറണാകുളം അങ്കമാലി അതിരൂപതയെ പ്രതിനിധീകരിച്ചെത്തിയ വൈദികരായ പൊട്ടക്കൻ വർഗീസ്, കല്ലുങ്കൽ മാർട്ടിൻ, ഞാലിയത്ത് ജെറി, പെരുമായൻ ബിജു, കളപ്പുരക്കൽ സണ്ണി, ചിറ്റിലപ്പള്ളി പോൾ, അൽമായ നേതാക്കളായ പി പി ജറാൾദ്, ഷൈജു ആന്റണി, ബോബി ജോൺ, അഡ്വ. ലിറ്റോ പാലത്തിങ്കൽ, അഡ്വ. റോമി ചാക്കോ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അന്തിമ ധാരണ ഉണ്ടായത്.

ജൂൺ 19 ന് രാത്രി നടന്ന ചർച്ചകൾ പ്രകാരം രൂപപ്പെട്ട വ്യവസ്ഥകൾ ഭേദഗതികളോടെ അംഗീകരിക്കാമെന്ന് ഇരുപക്ഷവും തീരുമാനിച്ചു. ഇതിൻ പ്രകാരം രൂപപ്പെട്ട അന്തിമ റിപ്പോർട്ടിൽ കഴിഞ്ഞ രാത്രിയില്‍ ചർച്ചയിൽ പങ്കെടുത്തവരിൽ ഫാ. പെരുമായൻ ബിജു ഒഴികെ എല്ലാവരും ഒപ്പുവെച്ചതോടെ കുർബാന തർക്കം പരിഹരിക്കപ്പെട്ടു. എന്നാൽ ഈ തീരുമാനം പരസ്യപ്പെടുത്തിയശേഷം പുറത്തുവന്ന മേജർ ആർച്ച് ബിഷപ്പിന്റെ വീഡിയോ സന്ദേശം വീണ്ടും തർക്കത്തിനിടയാക്കി. ഒടുവിൽ മേജർ ആർച്ച് ബിഷപ്പ് അൽമായ സംഘത്തെ നേരിട്ടുകണ്ട് വീഡിയോ കാലഹരണപ്പെട്ടതാണെന്ന് ഉറപ്പുനൽകിയശേഷമാണ് കുർബാന തർക്കത്തിന് പൂർണ പരിഹാരമായത്.

ഒടുവിൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമതർക്കു മുൻപിൽ ആഗോള കത്തോലിക്ക സഭ തന്നെ മുട്ടുമടക്കിയ സ്ഥിതിയാണ്. ആരാധനാക്രമത്തിൽ സീറോ മലബാർ സഭയിലെ ഒന്നാം കർദിനാളായിരുന്ന ജോസഫ് പാറേക്കാട്ടിൽ പകർന്നുനൽകിയ ജനാഭിമുഖ കുർബാന സംരക്ഷിക്കാൻ എറണാകുളം അങ്കമാലി അതിരൂപത ഒറ്റകെട്ടായി നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. മാർപാപ്പ നേരിട്ട് നടത്തിയ വീഡിയോയിലൂടെ ഉള്ള അഭ്യർഥന പോലും വിമതർ തള്ളിക്കളഞ്ഞിരുന്നു.

സഭാ ഹയരാർക്കിയുടെ സ്ഥാപനം മുതൽ തുടങ്ങിയ തർക്കത്തിനു പരിഹാരമായെന്നത് സഭയ്ക്ക് ആകെ ആശ്വാസം പകരുന്നു. കത്തോലിക്ക സഭ പരമോന്നത ശിക്ഷയായ മഹറോൻ കാട്ടി പേടിപ്പിച്ചപ്പോൾ പിളർന്ന് പുതിയ സഭ ആകുമെന്നായിരുന്നു എറണാകുളം - അങ്കമാലി അതിരൂപതയുടെ മറുപടി. ഇതോടെ പിളർപ്പൊഴിവാക്കാനുള്ള നെട്ടോട്ടത്തിലായി സഭാ നേതൃത്വം. ഒടുവിൽ മേജർ ആർച്ച് ബിഷപ്പും അതിരൂപത അഡ്മിനിസ്ട്രേറ്ററും ചേർന്നെടുത്ത തീരുമാനമാണ് സമവായത്തിനിടയാക്കിയത്.

ബിഷപ്പുമാരായ പുത്തൂർ ബോസ്കോ, ചക്യാത്ത് തോമസ്, ചിറ്റൂപറമ്പിൽ ജോസ്, എടയന്ത്രത്ത് സെബാസ്റ്റ്യൻ, ആർച്ച്ബിഷപ്പ് ഭരണികുളങ്ങര കുര്യാക്കോസ് എന്നിവർ എറണാകുളം - അങ്കമാലി അതിരൂപതയുടെ ആലോചനാ സമതി, കൂരിയ എന്നിവയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്ന് സമവായമുണ്ടായത്.

എറണാകുളം - അങ്കമാലി അതിരൂപതക്കാരായ മറ്റ് രണ്ട് മെത്രാൻ മാരിൽ പുത്തൻവീട്ടിൽ ജോസ് ചർച്ചകളിൽ ഇടപെട്ടില്ല. നരികുളം എഫ്രേം യാത്രയിലായതിനാൽ ചർച്ചയിൽ പങ്കെടുത്തില്ല. എന്നാൽ ഇതിനുശേഷം ഇറങ്ങിയ സിനഡാനന്തര കുറിപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ തട്ടി സമവായം നീണ്ടു പോവുകയായിരുന്നു.

കുർബാന തർക്കത്തിൽ തട്ടി വീണത് ഒരു മേജർ ആർച്ച് ബിഷപ്പ് ന് പുറമെ മൂന്ന് മെത്രാൻമാരും രണ്ട് മെത്രാപോലിത്തമാരും അടക്കം ആറ് പേരാണ്. മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി ജോർജ്, ആർച്ച് ബിഷപ്പുമാരായ താഴത്ത് ആൻഡ്രൂസ്, കരിയിൽ ആൻ്റണി, ബിഷപ്പുമാരായ മനന്തോടത്ത് ജേക്കബ്, അടയന്ത്രത്ത് സെബാസ്റ്റ്യൻ, പുത്തൻ വീട്ടിൽ ജോസ് എന്നിവർക്ക് കൈ പൊള്ളിയ ഇടത്താണ് അതിരൂപതയിലെ അംഗങ്ങളായ മെത്രാൻ മാരെ കളത്തിലിറക്കി വിഭജനത്തിൻ്റെ വക്കിൽനിന്ന് സമവായത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ മേജർ ആർച്ച്ബിഷപ്പ് തട്ടിൽ റാഫേലിനും അതിരൂപത അഡ്മിനിസ്ട്രേറ്റർ പുത്തൂർ ബോസ്കോക്കും കഴിഞ്ഞത്. സീറോ മലബാർ സഭയുടെ കൂരിയയും അതിരൂപത കൂരിയായും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.

നിയമവിരുദ്ധമെന്ന് വത്തിക്കാൻ പല തവണ പറഞ്ഞ ജനാഭിമുഖ കുർബാന പിൻവാതിലൂടെ നിയമ പരമാകുമ്പോൾ ഏകീകരണത്തിൻ്റെ പേരിൽ നഷ്ടപ്പെട്ടത് സീറോ മലബാർ സഭയുടെ തനത് കുർബാന ക്രമമായിരുന്ന സമ്പൂർണ അൾത്താരാഭിമുഖ കുർബാന ക്രമമാണ്. ഈ വിഷയത്തിൽ ചങ്ങനാശ്ശേരി പ്രൊവിൻസിനു പ്രതിഷേധമുണ്ട്.

ഇതിനൊപ്പം എറണാകുളത്തിൻ്റെ ചുവട് പിടിച്ച് ജനാഭിമുഖ കുർബാനയ്ക്കായുള്ള മുറവിളി മറ്റ് രൂപതകളിൽ ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരി , മാനന്തവാടി, ഇരിഞ്ഞാലക്കുട, പാലക്കാട് രൂപതകളിൽ ഈ ആവശ്യം ശക്തമാണ്. ഈ രൂപതകളിലും വരും ദിവസങ്ങളിൽ പ്രതിഷേധം ഉയരും. ഇതിനെ നിയന്ത്രിക്കാൻ ദുർബലരായ മെത്രാൻ മാർക്കു കഴിയില്ല. അതിനാൽ ഓഗസ്റ്റ് സിനഡിന് മുൻപ് തന്നെ മിക്കരൂപതകളിലും ജനാഭിമുഖ കുർബാന തിരിച്ചെത്തിയേക്കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?