KERALA

മഅദനി തിങ്കളാഴ്ച കേരളത്തിലേക്ക്; യാത്ര സുപ്രീംകോടതി നൽകിയ ഇളവ് അവസാനിക്കാനിരിക്കെ

ദ ഫോർത്ത് - ബെംഗളൂരു

സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ അനുവദിച്ച ഇളവ് അവസാനിക്കാനിരിക്കെ കേരളത്തിലേക്ക് പുറപ്പെടാൻ തീരുമാനിച്ച് അബ്ദുൾനാസർ മഅദനി. ജൂൺ 26 മുതൽ ജൂലൈ 7 വരെ കേരളത്തിൽ തങ്ങാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിൽ 17ന് സുപ്രീംകോടതി യാത്രയ്ക്ക് അനുമതി നൽകിയിരുന്നെങ്കിലും സുരക്ഷ ഒരുക്കുന്നതിന് കർണാടക പോലീസ് വൻ തുക കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു.

ജൂലൈ 8 വരെ 82 ദിവസം കേരളത്തിൽ തങ്ങാൻ അറുപത് ലക്ഷത്തോളം രൂപ കെട്ടി വയ്ക്കണമെന്നായിരുന്നു കർണാടക പോലീസ് അന്ന് ആവശ്യപ്പെട്ടത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും സുരക്ഷാ ബോണ്ടിന്റെ കാര്യത്തിൽ മഅദനിക്ക് സുപ്രീംകോടതി ഇളവ് അനുവദിച്ചില്ല. ഭീമമായ തുക കെട്ടി വച്ചുള്ള യാത്ര തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം യാത്ര വേണ്ടെന്ന തീരുമാനമെടുത്തത്.

കർണാടക പോലീസിലെ 20 ഉദ്യോഗസ്ഥർ മഅദനിക്കൊപ്പം കേരളത്തിൽ തങ്ങുമെന്നായിരുന്നു കർണാടക സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ട്. കേരളത്തിൽ മഅദനി താമസിക്കാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം മുൻ‌കൂർ പരിശോധന നടത്തി കർണാടക പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. യാത്രാ ദിനങ്ങൾ വെട്ടികുറച്ചെങ്കിലും ഇത്രയും പോലീസുകാർ മഅദനിയെ അനുഗമിക്കുമെന്നാണ് സൂചന. കെട്ടി വയ്‌ക്കേണ്ട തുകയുടെ കാര്യത്തിൽ ഇളവ് ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്‌.

കർണാടകയിൽ ഭരണം മാറിയതോടെ യാത്ര മുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടി അബ്ദുൽ നാസർ മഅദനി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. കാര്യങ്ങൾ കർണാടക സർക്കാരുമായി ചർച്ച ചെയ്യാമെന്ന ഉറപ്പ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നൽകിയിരുന്നു.

യാത്രാ ചെലവിന്റെ കാര്യത്തിൽ ഇളവെന്ന മഅദനിയുടെ ആവശ്യം സിദ്ധരാമയ്യ സർക്കാർ പരിഗണിച്ചതായാണ് വിവരം. പിതാവിനെ കാണാനും ചികിത്സക്കുമായാണ് കേരളത്തിലേക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ മഅദനി ഇളവ് തേടിയത്. 2008ലെ ബെംഗളൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയായ മഅദനി കേസിൽ ജാമ്യം നേടി കഴിഞ്ഞ 9 വർഷമായി ബെംഗളൂരുവിൽ കഴിയുകയാണ്. ബെംഗളൂരു നഗരം വിട്ടു പോകരുതെന്ന നിബന്ധനയിലായിരുന്നു 2014ൽ സുപ്രീംകോടതി മഅദനിയെ ജാമ്യത്തിൽ വിട്ടത്.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി