KERALA

'ആ പെരുമാറ്റം വാത്സല്യത്തോടെ'; മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

വെബ് ഡെസ്ക്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാപ്പുപറഞ്ഞ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മാധ്യമങ്ങളുടെ മുന്നിൽവച്ച് വാത്സല്യത്തോടെ തന്നെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സുരേഷ് ഗോപി പറഞ്ഞു.

''ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കമെന്ന് തന്നെയാണ് എന്റെയും എന്റെയും അഭിപ്രായം,'' സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. ഉടൻ പോലീസിൽ പരാതി നൽകുമെന്നാണ് വിവരം.

വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോടെ മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ചതിനെത്തുടർന്ന് തന്റെ തോളില്‍ കൈവയ്ക്കാൻ ശ്രമിച്ച സുരേഷ് ഗോപിയിൽനിന്ന് മാധ്യമപ്രവർത്തക ഒഴിഞ്ഞ് മാറിയിരുന്നു. എന്നാൽ ഇതാവർത്തിച്ചതോടെ മാധ്യമപ്രവർത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റുകയായിരുന്നു.

നിയമനടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും പിന്തുണയുണ്ടാകുമെന്ന് മാധ്യപ്രവർത്തക ജോലി ചെയ്യുന്ന മീഡിയ വൺ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കുമെന്നും പത്രപ്രവർത്തക യൂണിയനും അറിയിച്ചു. തൊഴിലെക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണെന്നും കെ യു ഡബ്ല്യു ജെ ചൂണ്ടിക്കാട്ടി.

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവയ്ക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ആവർത്തിച്ചപ്പോൾ വീണ്ടും കൈ തട്ടിമാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും കെ യു ഡബ്ല്യു ജെ പറഞ്ഞു.

മാധ്യമ പ്രവർത്തകയ്ക്കുനരെ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായ അപമര്യാദയായ പെരുമാറ്റത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ, ഇന്ത്യ (എൻ ഡബ്ല്യു എം ഐ) അപലപിച്ചു.

ഒരു വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വയ്ക്കുന്ന , അദ്ദേഹത്തിൻ്റെ ശരീരഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം, ഇത് ജോലിസ്ഥലത്തെ കയ്യേറ്റമെന്ന നിലയ്ക്ക് മാത്രമേ കാണാനാവൂ. ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്നും എൻ ഡബ്ല്യു എം ഐ ആവശ്യപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും