KERALA

'ഡോ. റുവൈസിനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ട്'; ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍, ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

നിയമകാര്യ ലേഖിക

തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനി ഡോ. ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി. രണ്ട് കാര്യങ്ങള്‍ കേസ് രേഖകളില്‍നിന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. ഷഹ്‌നയുടെ കുടുംബത്തിന്‌റെ സാമ്പത്തിക സ്ഥിതി റുവൈസിന് അറിയാമായിരുന്നു. എന്നിട്ടും പണം ആവശ്യപ്പെട്ടതിന് ദ്യക്‌സാക്ഷികളുണ്ട്. പ്രണയ ബന്ധത്തിലായിരുന്നു ഇരുവരുമെന്ന് വ്യക്തമാണ്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഷഹ്‌ന ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും കോടതി ചൂണ്ടികാട്ടി.

റുവൈസ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. തന്‌റെ ഭാവി നശിപ്പിക്കരുതെന്നും മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും റുവൈസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മെറിറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനായിരുന്ന ഷഹ്‌നയുടെ കരിയറും നശിക്കുകയല്ലേ ചെയ്തതെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥിയാണെന്ന പരിഗണന മാത്രമാണ് പ്രതിക്കുള്ളതെന്ന് കോടതി ചൂണ്ടികാട്ടി.

ഡോ. ഷഹ്‌നയുടെ മാതാവിന്‌റെയും സഹോദരന്‌റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തതെന്നും ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമുണ്ടെന്നും റുവൈസിന്‌റെ അഭിഭാഷകന്‍ വാദിച്ചു. അറസ്റ്റ് ചെയ്തതിനാല്‍ കോളേജില്‍നിന്ന് പുറത്താക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഹോസ്റ്റലുംവിട്ട് മറ്റെവിടെയും പോകില്ലെന്നും പഠനം തുടരാനായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു റുവൈസ് കോടതിയോട് അഭ്യര്‍ഥിച്ചത്.

പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഡോ. ഇ എ റുവൈസ്. അറസ്റ്റിലായതിന് പിന്നാലെ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയും ഡോ. റുവൈസിന്റെ പിതാവുമായ അബ്ദുല്‍ റഷീദിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ആരോപണം ശരിയല്ലെന്നും പിജി കോഴ്സ് പൂര്‍ത്തിയാക്കിയശേഷം വിവാഹം നടത്താമെന്നു പറഞ്ഞത് ഷഹ്‌നയ്ക്ക് സമ്മതമല്ലായിരുന്നെന്നുമാണ് റുവൈസിന്റെ ജാമ്യാപേക്ഷയില്‍പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പിജിക്ക് പഠിച്ചിരുന്ന ഷഹ്നയെ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുര്‍ന്ന് നടത്തിയ പരിശോധനയില്‍ ''എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണമാണ്,'' എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിയും പിജി അസോസിയേഷന്‍ നേതാവുമായ വ്യക്തിയില്‍നിന്ന് ഷഹ്നയ്ക്ക് വിവാഹാലോചന വന്നിരുന്നു. പിന്നീട്, വിവാഹം നടക്കണമെങ്കില്‍ 150 പവന്‍ സ്വര്‍ണം, 50 ലക്ഷം രൂപയുടെ സ്വത്ത്, ബി എം ഡബ്ല്യു കാറ് എന്നിവ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആലോചന മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. ഈ സംഭവത്തിനുശേഷം വലിയ മനോവിഷമത്തിലായിരുന്നു ഷഹ്നയെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും