KERALA

മെസിയും പിള്ളേരും മലയാളമണ്ണില്‍ പന്ത് തട്ടും; മത്സരം അടുത്ത വര്‍ഷം ഒക്‌ടോബറില്‍, എഎഫ്എയുമായി ചർച്ച നടത്തി കായികമന്ത്രി

വെബ് ഡെസ്ക്

കേരളത്തിൽ പന്തുതട്ടാൻ മെസിയുടെ അർജന്റീന. അടുത്ത വർഷം വർഷം ഒക്ടോബറിൽ മെസിയും സംഘവും സൗഹൃദമത്സരത്തിനായി കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കായികമന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലെത്തി അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) നടത്തിയ ചർച്ചയിലാണ് തീരുമാനം. തങ്ങളുടെ ദേശീയ ടീമിനെ രണ്ട് മത്സരങ്ങൾ കളിപ്പിക്കാൻ കേരളത്തിലേക്കയക്കാൻ എഎഫ്എ സന്നദ്ധത പ്രകടിപ്പിച്ചെന്ന് കായികമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാകും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയം പരിശോധിക്കാന്‍ അര്‍ജന്റീന അധികൃതര്‍ നവംബര്‍ ആദ്യം കൊച്ചിയിലെത്തുമെന്നാണ് സൂചന. കേരളത്തിൽ വിവിധയിടങ്ങളിൽ സർക്കാരുമായി സഹകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമികൾ സ്ഥാപിക്കും. അര്‍ജന്റീനാ ടീം കേരളത്തിലെത്തുന്ന സമയവും തീയതിയും ഔദ്യോഗികമായി പിന്നീട് അറിയിക്കും.

അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി കായിക വകുപ്പ് അധികൃതർ കഴിഞ്ഞ വർഷംതന്നെ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദു റഹിമാന്‍ 2024 ജനുവരിയില്‍ അറിയിച്ചിരുന്നു. കേരളത്തിലേക്ക് വരാൻ അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.

2025 ഒക്‌ടോബറിൽ അർജൻ്റീനയുടെ മത്സരങ്ങൾ സംസ്ഥാനത്ത് നടത്താനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണെന്ന് വ്യാഴാഴ്ച എഎഫ്എ അധികൃതരുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്ത ശേഷം വി അബ്ദുറഹിമാൻ പറഞ്ഞു. ഈ വർഷം ജൂണിൽ മത്സരങ്ങൾ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും കാലവർഷമായതിനാൽ ഫുട്‌ബോളിന് അനുകൂലമായ സമയം ലഭിക്കാത്തതിനാൽ അത് മാറ്റിവെക്കേണ്ടി വന്നെന്നും മന്ത്രി പറഞ്ഞു.

"ഈ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത് എളുപ്പമല്ല. എന്നാൽ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഇതൊരു വലിയ സമ്മാനമായിരിക്കും. കേരളത്തിൽ അർജൻ്റീന കളിക്കുന്നത് കാണാൻ നമ്മുടെ ആളുകൾ കാണിക്കുന്ന ആവേശമാണ് മുന്നോട്ട് പോകാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്," വി അബ്ദുറഹിമാൻ പറഞ്ഞു.

തങ്ങളുടെ ദേശീയ ടീമിന് എതിരായി കളിക്കാൻ കഴിയുന്ന ടീമുകളുടെ പട്ടിക നൽകാൻ എഎഫ്എ ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലിസ്റ്റ് സമർപ്പിച്ചുകഴിഞ്ഞാൽ എഎഫ്എ എതിരാളികളെ തിരഞ്ഞെടുക്കും. അന്താരാഷ്ട്ര ബന്ധങ്ങളുടെ തലവൻ പാബ്ലോ ജോക്വിൻ ഡയസ് ആണ് സംസ്ഥാന സർക്കാരുമായുള്ള ചർച്ചകളിൽ അർജന്റീനയെ പ്രതിനിധീകരിച്ചത്.

"അർജൻ്റീന ടീമിൻ്റെയും എതിരാളികളുടെയും ചെലവ് സംസ്ഥാനം വഹിക്കേണ്ടിവരും, അത് വളരെ വലുതായിരിക്കും. അർജൻ്റീന നമ്മുടെ ദേശീയ ടീമിനെതിരെ കളിക്കാൻ സമ്മതിക്കുകയാണെങ്കിൽ, അത് ഇന്ത്യൻ ടീമിന് വലിയ ഉത്തേജനമാകും. പക്ഷേ ലോക ചാമ്പ്യന്മാർ ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ താഴെയുള്ള ടീമുമായി കളിയ്ക്കാൻ സാധ്യതയില്ല," അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്റീനാ ടീം ഇന്ത്യയില്‍ കളിക്കാന്‍ നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാനാവാത്തതിനാല്‍ ഇന്ത്യ അവസരം നഷ്ടപ്പെടുത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ വി അബ്ദുറഹിമാൻ കേരളത്തിലേക്ക് ക്ഷണിച്ചത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും