KERALA

'വൈകാരികത ചൂഷണം ചെയ്ത് ഫണ്ട് പിരിക്കുന്നു, യൂട്യൂബ് വ്യൂസ് കൂട്ടാനുള്ള നാടകം'; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം, മാല്‍പെയ്‌ക്കെതിരെയും ആരോപണം

വെബ് ഡെസ്ക്

ലോറി ഉടമ മനാഫിനെതിരെ രൂക്ഷമായ ആരോപണവുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നതായി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ കുറ്റപ്പെടുത്തി. 'ചില വ്യക്തികള്‍ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു. ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. കുടുംബത്തിന്റെ വൈകാരികതയെ ചിലര്‍ ചൂഷണം ചെയ്യുന്നു. ഇനിയും അത് തുടരരുതെന്നാണ് പറയുന്നത്. തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കും. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. കുടുംബത്തിനായി പല കോണുകളില്‍ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ആ പണം ആവശ്യമില്ല.

അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നു. ഇതില്‍ നിന്ന് മനാഫ് പിന്മാറണം. പല കോണുകളില്‍ നിന്ന് ഞങ്ങളെ സഹായിക്കാനെന്ന വ്യാജേന ഫണ്ട് ശേഖരിക്കുകയാണ്. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്തടിസ്ഥാനത്തിലാണ് മനാഫ് പറയുന്നത്. മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. എസ് പിയും എം എല്‍ എയും മനാഫിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതു സമൂഹത്തിന് മുമ്പില്‍ തങ്ങളുടെ കുടുംബത്തെ പരിഹാസ്യരാക്കുന്ന നിലപാടുമായി ഇനിയും മുന്നോട്ടു പോയാല്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും.

ഡ്രഡ്ജര്‍ എത്തിച്ചതിന്റെ ആദ്യത്തെ രണ്ട് ദിവസം മാല്‍പെയെ കേന്ദ്രീകരിച്ച് നടത്തിയതോടെ ആ ദിവസങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. തുടര്‍ന്ന് അവിടത്തെ എസ്പിക്കും എംഎല്‍എയ്ക്കും കാര്യം മനസിലായി. അത് ഞങ്ങളുമായി ചര്‍ച്ച ചെയ്തു. ഈശ്വര്‍ മാല്‍പെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തെരച്ചിലില്‍ നടത്തിയ കാര്യങ്ങള്‍ പറഞ്ഞിരുന്നത്. അപ്പോഴാണ് പൊലീസ് അതില്‍ ഇടപെട്ടത്. തെരച്ചിലില്‍ ലഭിക്കുന്ന വിവരം ആദ്യം അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് താക്കീത് നല്‍കുകയും ചെയ്തു.മനാഫിനും യൂട്യൂബ് ചാനലുണ്ട്. ഷിരൂരില്‍ നടക്കുന്ന കാര്യങ്ങള്‍ യൂട്യൂബിലൂടെ കാണിച്ച് വ്യൂസ് കൂട്ടാനാണ് ശ്രമിച്ചത്.

അര്‍ജുനോടും കുടുംബത്തോടും സ്നേഹമുണ്ടെങ്കില്‍ അദ്ദേഹം ഇങ്ങനെയാണോ ചെയ്യേണ്ടത്? അന്ന് ഞങ്ങള്‍ക്കത് പറഞ്ഞ് കൂടുതല്‍ വിവാദത്തിലേക്ക് കടക്കാന്‍ താല്‍പര്യമില്ലായിരുന്നു.പക്ഷെ ഇതെല്ലാം ഞങ്ങളെക്കൊണ്ട് പറയിപ്പിച്ചതാണ്. എല്ലാം കഴിഞ്ഞിട്ടും യൂട്യൂബില്‍ ഓരോ ദിവസവും മൂന്നും നാലും വീഡിയോസ് കൊടുക്കുകയാണ്. ആ വീഡിയോകളെല്ലാം കുടുംബത്തെയാണ് ബാധിക്കുന്നതെന്നും കുടുംബം പറഞ്ഞു. അര്‍ജുന്റെ ഭാര്യയും സഹോദരനും മാതാവും അമ്മയും സഹോദരിയും ബന്ധുക്കളും മാധ്യമങ്ങളോട് മനാഫിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

അതേസമയം, അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ മനാഫ് തള്ളി. താന്‍ ഒരു രീതിയിലുള്ള ഫണ്ടും പിരിച്ചിട്ടില്ലെന്നും മനാഫ്. യൂട്യൂബ് ചാനല്‍ തുടങ്ങിയത് ദൗത്യത്തിന്റെ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണെന്നും ലോറിയുടെ പേര് അര്‍ജുന്‍ എന്നു തന്നെ ഇടുമെന്നും മനാഫ്.

ലെബനനില്‍ തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക

ജസ്റ്റിസ് ഹേമ കമ്മിറ്റി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും; റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേക അന്വേഷണസംഘം അറിയിക്കും

ലെബനനില്‍ കരയുദ്ധം രൂക്ഷം; ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരുക്ക്

'സീറോ-മലബാർ സഭയിലെ രണ്ട് ബിഷപ്പുമാർക്ക് തീവ്രവാദബന്ധം'; അമിത് ഷായ്ക്ക് കത്തയച്ച് കർദിനാള്‍ പക്ഷം, അരമന പിടിച്ചെടുത്ത് വിമതർ, തർക്കം അതിരൂക്ഷം