അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രഭാഷണം നടത്തുന്നു International Literature Festival of Kerala - ILFK
KERALA

'വിലയായി കല്‍പ്പിച്ചത് 2400 രൂപ, ദയവായി ഇനി ബുദ്ധിമുട്ടിക്കരുത്'; സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

വെബ് ഡെസ്ക്

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിന് ലഭിച്ച പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രതിഷേധവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട്. കുമാരനാശാനെക്കുറിച്ചുള്ള രണ്ടര മണിക്കൂർ നീണ്ട പ്രഭാഷണത്തിന് യാത്രാബത്ത അടക്കം പ്രതിഫലമായി നൽകിയത് 2400 രൂപ മാത്രമായിരുന്നെന്നും കേരള ജനത തനിക്ക് നൽകുന്ന വില എത്രയാണെന്ന് മനസിലായെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് സുഹൃത്തുക്കൾക്കായി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

പ്രബുദ്ധ മലയാളികളേ നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ നിങ്ങളുടെ മന്ത്രിമാരിൽനിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താൻ വന്നിട്ടില്ലെന്നും ഒരിക്കലും വരികയുമില്ലെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് കുറിപ്പിൽ പറയുന്നു.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി തനിക്കു നിങ്ങൾ കൽപ്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ തന്നെ ബുദ്ധിമുട്ടിക്കരുത്. തന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. തനിക്ക് വേറെ പണിയുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നു വരെ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാനാണ് ബാലചന്ദ്രൻ ചുള്ളിക്കാടിനെ അക്കാദമി ക്ഷണിച്ചത്. രണ്ടര മണിക്കൂർ നീണ്ട പ്രഭാഷണത്തിനൊടുവിൽ 2400 രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നും എറണാകുളത്തുനിന്ന് തൃശൂർ വരെയുള്ള ടാക്സിക്ക് 3500 രൂപ ചെലവായെന്നും ബാക്കി 1100 രൂപ താൻ സീരിയലിൽ അഭിനയിച്ചു നേടിയ പണത്തിൽനിന്നാണെന്നും നൽകിയതെന്നും ചുള്ളിക്കാട് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

എന്റെ വില.

ബാലചന്ദ്രൻ ചുള്ളിക്കാട്

കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).

കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോൽസവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.

ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.

പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)

എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്‌റൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).

3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്.

പ്രബുദ്ധരായ മലയാളികളേ,

നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

കേരള സാഹിത്യ അക്കാദമി തൃശൂരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി കുമാരാനാശന്റെ കരുണ എന്ന വിഷയത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പ്രഭാഷണത്തിന്റെ പൂർണരൂപം ചുവടെ:

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം