KERALA

കത്ത് വിവാദം: മേയറുടെ വാഹനത്തിൽ കരിങ്കൊടി, പോലീസിന് നേരെ കല്ലേറ്; സംഘര്‍ഷം

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരം നഗരസഭയിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തില്‍ സംഘർഷം. മേയറുടെ വാഹനത്തിൽ കരിങ്കൊടികെട്ടിയും പോലീസിന് നേരെ കല്ലെറിഞ്ഞുമാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കോൺഗ്രസ്, ബിജെപി കൗൺസിലർമാരാണ് മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിച്ചത്. പ്രതിഷേധം ആറാം ദിവസമെത്തുമ്പോള്‍ പോലീസും സമരക്കാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഇതിനിടയിൽ പോലീസ് സംരക്ഷണത്തിലാണ് മേയർ കോർപ്പറേഷനിൽ എത്തിയത്.

കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഡിജിപിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കത്തിന്റെ ഒറിജിനൽ കോപ്പി ഇതുവരെ കണ്ടെത്തിട്ടില്ല. സ്ക്രീൻഷോട്ട് മാത്രമാണ് പ്രചരിച്ചത്. അതിനാൽ കത്ത് കണ്ടെത്തണമെങ്കിൽ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം, വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. നാളെയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടർക്ക് സമര്‍പ്പിച്ചേക്കും.

അതേസമയം, മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് കൗൺസിലർ ഡി ആർ അനിൽ ക്രൈം ബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാൻ ഒരു കത്ത് തയ്യാറാക്കിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ഓഫിസിൽ തയ്യാറാക്കിയ കത്ത് പുറത്തായതെങ്ങനെയെന്ന് അറിയില്ലെന്നും അനിൽ പറഞ്ഞു.

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പുറത്തായതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. ഇതോടെ പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും ഇതിനെചൊല്ലി പ്രതിപക്ഷം രംഗത്തെത്തുകയുമായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?