KERALA

യുവതയുടെ തൊഴില്‍ സ്വപ്നങ്ങള്‍ 'ബ്ലോക്ക്' ചെയ്യുന്നു; വിരമിക്കല്‍ പ്രായം ഏകീകരിക്കുന്നതിനെതിരെ യുവജന സംഘടനകള്‍

വെബ് ഡെസ്ക്

പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിയ്ക്കല്‍ പ്രായം ഏകീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ വ്യാപക പ്രതിഷേധം. 122 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിയ്ക്കല്‍ പ്രായം 60 വയസാക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് ഭരണ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ഭരണ കക്ഷിയിലെ രണ്ടാമത്തെ പാര്‍ട്ടിയായ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ആണ് പ്രതിഷേധ സ്വരം ഉയര്‍ത്തി ആദ്യമായി രംഗത്ത് എത്തിയത്. പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം അറുപതായി വര്‍ധിപ്പിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പ്രതികരിച്ചു.

പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം യുവജന വഞ്ചനയാണെന്ന് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതികരണം

രൂക്ഷമായ ഭാഷയില്‍ ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് വിഷയത്തോട് പ്രതികരിച്ചത്. പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം യുവജന വഞ്ചനയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. പിന്‍വാതില്‍ നിയമനങ്ങളും അപ്രഖ്യാപിത നിയമന നിരോധനവും കൊണ്ട് സഹികെട്ട യുവതയെ തൊഴില്‍ സ്വപ്നങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 'ബ്ലോക്ക്' ചെയ്യുകയാണ്. സിപിഎമ്മിലും മന്ത്രിസഭയിലും ബന്ധുമിത്രാദികള്‍ ഇല്ലാത്ത യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടാതെ ദയനീയമായ അവസ്ഥയിലാണ്. അവരെ നാട് കടത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നത് എന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.

അതേസമയം, നിലവില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയല്ല, ഏകീകരിക്കുകയാണ് ചെയ്തതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. വിഷയം വിശദമായി പഠിച്ച് നിലപാട് അറിയിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?