KERALA

മനുവിന്റെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ: സ്വവർഗ പങ്കാളിക്ക് മൃതദേഹം വിട്ടുനൽകാനാകില്ല, രക്ഷിതാക്കളെ കാര്യം ബോധ്യപ്പെടുത്തണം

വെബ് ഡെസ്ക്

തന്റെ ജീവിത പങ്കാളിയായ മനുവിന്റെ മൃതദേഹം വിട്ടുനൽകാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്വീര്‍ വ്യക്തിയായ ജിബിൻ നൽകിയ ഹർജിയിൽ പോലീസിൽ നിന്ന് വിവരങ്ങൾ തേടി ഹൈക്കോടതി. എഫ്ഐആർ സംബന്ധിച്ച വിവരങ്ങൾ കേസന്വേഷിക്കുന്ന കളമശേരി പോലീസ് നൽകണമെന്ന് കോടതി പറഞ്ഞു.

രക്ഷിതാക്കളുമായി സംസാരിച്ച് മൃതദേഹം ഏറ്റെടുക്കുന്ന കാര്യത്തിൽ ഏറ്റവും ഒടുവിലത്തെ വിവരം ബുധനാഴ്ച രാവിലെ അറിയിക്കണമെന്ന് പോലീസിനും നാളെ രാവിലെവരെ മൃതദേഹത്തിന് നൽകേണ്ട എല്ലാ ബഹുമാനവും നൽകി മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ആശുപത്രിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരുക്കേറ്റ് ആശുപത്രിയിൽ കഴിയവേ മരണപ്പെട്ടതിനാൽ ചികിത്സാ ചെലവായ 1.30 ലക്ഷം രൂപ നല്കാൻ ബുദ്ധിമുട്ടുണ്ടെന്നും, കയ്യിലുള്ള മുപ്പതിനായിരം രൂപ സ്വീകരിച്ച് മൃതദേഹം തനിക്ക് വിട്ടുനല്കണമെന്നുമായിരുന്നു മനുവിന്റെ പങ്കാളിയായ കോട്ടയം മുണ്ടക്കയം സ്വദേശി ജെബിന്റെ ആവശ്യം. സ്വവര്‍ഗ പങ്കാളിയെ അനന്തരാവകാശിയായി കണക്കാക്കാൻ സാധിക്കില്ല എന്ന് പറഞ്ഞാണ് ആശുപത്രി ജെബിന് മൃതദേഹം വിട്ടുനൽകാതിരുന്നത്. ഇതിനെ തുടർന്നാണ് തന്റെ പങ്കാളിയുടെ മൃതദേഹം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ലീവ് ഇൻ റിലേഷനിൽ ആറ് വർഷമായി ഒന്നിച്ച് താമസിച്ചിരുന്ന തന്റെ പങ്കാളിയാണ് മരണപ്പെട്ടതെന്നാണ് യുവാവ് ഹർജിയിൽ പറയുന്നത്. ഫെബ്രുവരി മൂന്നിന് പുലർച്ചെ ഫ്ലാറ്റിൽ നിന്ന് താഴെ വീണുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ മനു നാലിനാണ് മരിച്ചത്. ചൊവ്വാഴ്ച ഹർജി പരിഗണിക്കവെ അപകട മരണത്തിൽ പൊലീസ് സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. എഫ്ഐആർ രജിസറ്റർ ചെയ്തതിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്നും, ഹർജിക്കാരന്റെ പങ്കാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഹർജിക്കാരനുമായി മരിച്ച വ്യക്തിക്കുള്ള ബന്ധത്തിന് നിയമപരമായി സാധുതയില്ലാത്തതിനാൽ മൃതദേഹം വിട്ടു നല്കാൻ പറ്റില്ല എന്ന് നിരീക്ഷിച്ച കോടതി രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും പറഞ്ഞു. ഹർജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മനുവിനെ ചികിൽസിച്ച ആസ്റ്റർ മെഡ്സിറ്റിക്ക് കഴിഞ്ഞ ദിവസം കോടതി നോട്ടീസ് അയച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും