KERALA

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

വെബ് ഡെസ്ക്

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹർജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി. കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം. നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. കോടതിയുടെ തീരുമാനം അപ്രതീക്ഷിതമാണെന്നും വിധിപകർപ്പ് ലഭിച്ചശേഷം പ്രതികരിക്കാമെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ മാസമാണ് കുഴല്‍നാടന്‍ നിലപാട് മാറ്റിയത്. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതിന് പകരം, കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നായിരുന്നു ആവശ്യം. മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റത്തെ കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു. ഒന്നില്‍ ഉറച്ചുനില്‍ക്കൂയെന്ന് കോടതി കുഴല്‍നാടനോട് നിർദേശിച്ചു. നിലപാട് മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴ് പേരാണ് കേസിലെ എതിര്‍കക്ഷികള്‍. പിണറായിക്കും മകള്‍ക്കും പുറമെ സിഎംആര്‍എല്‍ ഉടമ എസ് എന്‍ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, കെഎംഎംഎല്‍, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരാണ് എതിര്‍കക്ഷികള്‍.

തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ടിടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഇതിനിടെ 2018ലെ വെളളപ്പൊക്കത്തിന്റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ തോട്ടപ്പളളി സ്പില്‍ വേയുടെ അഴിമുഖത്തുനിന്ന് ഉദ്ദേശ്യം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ടൺ ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎംഎല്ലില്‍നിന്ന് ക്യൂബിക്കിനു വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നാതായും ഹർജിയില്‍ ആരോപണമുണ്ടായിരുന്നു.

ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ ധാതുമണല്‍ തുച്ഛമായ വിലക്ക് കര്‍ത്തയ്ക്കു നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപെടല്‍ വ്യക്തമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറ്റൊരു ആരോപണം. കേരളത്തിലെ 54 ഡാമുകളില്‍ 35 ഡാമുകളുടെ ഷട്ടര്‍ ഒരേ സമയം തുറന്ന് വെളളപ്പൊക്കമുണ്ടാക്കി 463 മനുഷ്യ ജീവനും 20,000 കോടി രൂപയുടെ നാശനഷ്ടവും ഉണ്ടാക്കിയതിനു പിന്നിലുളള ഉദ്ദേശ്യവും സംശയാസ്പദമാണെന്നും ഹർജിയില്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും