KERALA

വില്‍പ്പന നടത്തിയ പുസ്തകത്തിലെ ഉള്ളടക്കം അശ്ലീലമാണെന്ന് തെളിയിക്കാനായില്ല; കടയുടമയുടെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

നിയമകാര്യ ലേഖിക

അശ്ലീല പുസ്തകങ്ങൾ വിൽപ്പന നടത്തിയെന്ന പേരിൽ കടയുടമയെ ശിക്ഷിച്ച കീഴ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് ടൗൺ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് കീഴ്‌ക്കോടതി നടപടി റദ്ദാക്കിയത്.

വിൽപ്പന നടത്തിയെന്ന് പറയപ്പെടുന്ന പുസ്തകം അശ്ലീലമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഡയസ് ചൂണ്ടിക്കാട്ടി.

രഹസ്യ വിവരത്തെത്തുടർന്ന് പാലക്കാട് എസ് ഐ നടത്തിയ പരിശോധനയിലാണ് അശ്ലീല പുസ്തകങ്ങൾ വിൽപ്പന നടത്തിയെന്ന കുറ്റത്തിന് ഐപിസി 292 (2) (എ) വകുപ്പ് പ്രകാരം കടയുടമക്കെതിരെ കേസെടുത്തത്. എന്നാൽ പുസ്തകത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് പ്രോസിക്യൂഷൻ ക്യത്യമായി വിശദീകരിക്കാത്ത സാഹചര്യത്തിൽ അശ്ലീല പുസ്തകം വിൽപ്പന നടത്തിയെന്നത് പ്രകാരം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സാക്ഷിമൊഴികൾ പോലുമില്ലാതെ കടയുടമയെ ശിക്ഷിച്ച് കീഴ് കോടതി നടപടിയെ ഹൈക്കോടതി വിമർശിച്ചു. ഇത്തരം കേസുകളിൽ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാവണം കീഴ്‌ക്കോടതി വിധി പറയേണ്ടെതെന്ന് കോടതി ചൂണ്ടികാട്ടി. പുസ്തകങ്ങൾ പിടിച്ചെടുത്ത കടമുറി ഹരജിക്കാരന്റെ കൈവശമുള്ളതല്ലെന്നും പുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ അശ്ലീലമടങ്ങിയിരുന്നോയെന്നത് തെളിയിക്കാൻ പ്രേസിക്യൂഷന് കഴിഞ്ഞില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

ചന്ദ്രകാന്ത് കല്യാൺദാസ് കക്കോദ്കർ വേഴ്സസ് ദ സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര , അവീഖ് സർക്കാർ ആൻഡ് അൻആർ എന്നീ കേസിലെ സുപ്രീം കോടതി വിധി പരിശോധിച്ചാണ് ഹൈക്കോടതി ഹർജിക്കാരനെതിരെയുള്ള കേസ് റദ്ദാക്കിയത്.

പുസ്തകം അശ്ലീലമെന്ന് വിലയിരുത്തണമെങ്കിൽ ഉള്ളടക്കം കാമാസക്തമാകണം, മറ്റുള്ളവരെ വായിക്കാൻ പ്രേരിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന മറ്റ് കോടതി ഉത്തരവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം