KERALA

നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് നിര്‍ണായക ദൃശ്യങ്ങള്‍; കാണാതായ തസ്മിദ് പ്ലാറ്റ്‌ഫോമിലിറങ്ങി വെള്ളമെടുത്ത് തിരികെ ട്രെയിന്‍ കയറി

തസ്മിദ് ഐലൻഡ് എക്‌സ്പ്രസിൽ കന്യാകുമാരിയില്‍ ഇറങ്ങാനുള്ള സാധ്യത വര്‍ധിക്കുകയാണ്

വെബ് ഡെസ്ക്

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നാഗര്‍കോവില്‍ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് അന്വേഷണ സംഘത്തിനു ദൃശ്യങ്ങള്‍ ലഭിച്ചത്. തസ്മിദ് സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി കുപ്പിയില്‍ വെള്ളം ശേഖരിച്ച് തിരിച്ച് ട്രെയിനിൽ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉച്ചതിരിഞ്ഞ് മൂന്നോടെയാണിത്. ഇതോടെ, തസ്മിദ് ഐലൻഡ് എക്‌സ്പ്രസിൽ കന്യാകുമാരിയില്‍ ഇറങ്ങാനുള്ള സാധ്യത വര്‍ധിക്കുകയാണ്.

കഴക്കൂട്ടത്തുനിന്ന് ഇന്നലെ രാവിലെ 9.30ന് വീടുവിട്ടിറങ്ങിയ കുട്ടിയ്ക്കായി തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കുട്ടി ഇന്നലെ രാത്രിയോടെ കന്യാകുമാരിയിലെത്തിയെന്ന നിഗമനത്തില്‍ കേരള പോലീസ് സംഘം ഇന്ന് രാവിലെ ഏഴോടെ ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ 5.30ന് കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് കേരള, തമിഴ്നാട് പോലീസ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ കുട്ടി ഇവിടെ എത്തിയതായി സ്ഥിരീകരിക്കാന്‍ തക്കതായ തെളിവ് ലഭിച്ചില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. കന്യാകുമാരി സ്റ്റേഷനിലെ സി സി ടിവിയിലും കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. പ്രദേശവാസികളെയും വ്യാപാരികളെയും കുട്ടിയുടെ ഫോട്ടോ കാണിച്ചും സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് തിരച്ചില്‍ നടത്തിയത്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്കു 2.10നു കന്യാകുമാരിയിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസില്‍ എത്തിയ കുട്ടിയെ പുലര്‍ച്ചെ കന്യാകുമാരിയില്‍ കണ്ടെന്നാണ് ദൃക്‌സാക്ഷി മൊഴി. ട്രെയിനില്‍ എതിര്‍വശത്തെ സീറ്റിലുണ്ടായിരുന്ന ബബിതയെന്ന യാത്രക്കാരി കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ട്രെയിനില്‍ ഒറ്റയ്ക്കിരുന്നു കരയുന്നതുകണ്ട കുട്ടിയോട് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ലെന്നും തുടര്‍ന്ന് ഫോട്ടോയെടുക്കുകയായിരുന്നുവെന്നുമാണ് ബബിത പറഞ്ഞത്. നെയ്യാറ്റിന്‍കരയില്‍വച്ചാണ് ഫോട്ടോയെടുത്തത്. കുട്ടിയെ കാണാതായെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഫോട്ടോ പോലീസിനു കൈമാറുകയായിരുന്നു. ഈ ചിത്രം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം പോലീസ് കന്യാകുമാരിയിലേക്കു വ്യാപിപ്പിച്ചത്.

എന്നാല്‍, കുട്ടി കന്യാകുമാരിയില്‍ എത്തിയതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പാറശാലയ്ക്കും കന്യാകുമാരിക്കുമിടയില്‍ പരിശോധന ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനിടെയാണ് കുട്ടി നാഗര്‍കോവില്‍ സ്റ്റേഷനില്‍ ഇറങ്ങിയോയെന്നും പോലീസ് പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഒരു സിസിടിവി ദൃശ്യത്തില്‍ കുട്ടി ട്രെയിനില്‍ നിന്നറങ്ങി പ്ലാറ്റ്‌ഫോമിലെ പൈപ്പില്‍ നിന്നു കുപ്പിയില്‍ വെള്ളം ശേഖരിച്ച് തിരികെ ട്രെയിനില്‍ കയറുന്നതായി കാണുന്നത്.

അതേസമയം, കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മന്ത്രി വി ശിവന്‍കുട്ടി കുടുംബത്തെ സന്ദര്‍ശിച്ചു. പന്ത്രണ്ട് മണിയോടെയാണ് മന്ത്രിയും സംഘവും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടത്. സാധ്യമായ എല്ലാതരത്തിലും തിരച്ചില്‍ നടത്തുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്