KERALA

കേരളത്തിലെ പോപുലര്‍ ഫ്രണ്ട് ഓഫീസുകള്‍ മുദ്രവയ്ക്കും ; ഇനി സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ 2 വര്‍ഷം തടവ്

വെബ് ഡെസ്ക്

പോപുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഉത്തരവ് ലഭിച്ചാലുടനെ കേരളത്തിലെ പി എഫ്ഐ ഓഫീസുകള്‍ മുദ്ര വെക്കും. തുടര്‍ന്നും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. തുടര്‍ന്ന് അക്രമങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശം. കേരളാ പോലീസും ആഭ്യന്തര മന്ത്രാലയവും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതുവരെ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 18000 പേരാണ്. യുഎപിഎ നിയമപ്രകാരമാണ് പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

പോപുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം, ബിജെപി സര്‍ക്കാര്‍ തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ ഭാഗമാണെന്ന് എസ് ഡി പിഐ പ്രതികരിച്ചു. നിരോധനം ഇന്ത്യന്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയും നിയമങ്ങള്‍ കൊണ്ടുവന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും, ജനങ്ങള്‍ ഉയര്‍ത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ട് തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി ബിജെപി നേതൃത്വം കൊടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തെ എതിര്‍ക്കേണ്ട സാഹചര്യമാണിതെന്നും എംകെ ഫൈസി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ സി എച് ആര്‍ ഒ കേരള ഘടകം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സംസ്ഥാന ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വ കെ സുധാകരനും ജനറല്‍ സെക്രട്ടറി കെ പി ഒ റഹ്‌മത്തുല്ല യും അറിയിച്ചു. സംഘടനയുടെ പേരില്‍ ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമൂഹ മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്താല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റയും കോടതിയുടെയും തീരുമാനങ്ങള്‍ അനുസരിച്ചാണ് സംഘടന ഇനി പ്രവര്‍ത്തിക്കണമോ എന്ന് തീരുമാനിക്കുന്നത്. നിരോധന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവുണ്ടാകുന്നതു വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയാണ് എന്ന് ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം