KERALA

'റാങ്കിൽ വന്ന വ്യത്യാസം ബാധിക്കില്ല'; ആർബിഐ നടപടിയിൽ ആശങ്ക വേണ്ട, കഴിഞ്ഞ വർഷത്തെ ലാഭം 209 കോടി രൂപയെന്ന് കേരള ബാങ്ക്

വെബ് ഡെസ്ക്

കേരള ബാങ്കിനെ തരംതാഴ്ത്തിയ ആർബിഐ നടപടി ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ വാർത്തകൂറിപ്പിൽ അറിയിച്ചു. റിസർവ് ബാങ്ക് ചുമതലപ്പെടുത്തിയ സമിതിയെന്ന നിലയിൽ നബാർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ റാങ്കിങ് 'ബി'യിൽ നിന്ന് 'സി'യിലേക്ക് റിസർവ് ബാങ്ക് മാറ്റിയത്. ഈ മാറ്റം ബാങ്കിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കില്ലെന്നും, ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകളുടെയും മോർട്ട്ഗേജ് വായ്പകളുടെയും പരമാവധി പരിധി 40 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയാക്കി കുറയ്ക്കുകയാണുണ്ടായതെന്നും ബാങ്ക് വ്യക്തമാക്കുന്നു.

ബാങ്കിന് ആകെയുള്ള 48000 കോടി രൂപയുടെ വായ്പയിൽ കേവലം 3 ശതമാനം മാത്രമാണ് വ്യക്തിഗത, മോർട്ടഗേജ് വായ്പകൾ വരുന്നത്. അതുകൊണ്ടു തന്നെ ബാങ്കിന്റെ നിക്ഷേപത്തെയോ പ്രധാന വായ്പകളായ കാർഷിക വായ്പ, അംഗ സംഘങ്ങൾക്കുള്ള വായ്പ, ചെറുകിട സംരംഭക വായ്പ, ഭവന വായ്പ എന്നിവയോ ഈ നിർദേശം ബാധിക്കില്ല എന്നും ബാങ്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പദ്ധതിയുടെ അടിസ്ഥാനത്തിൽ കാർഷിക വായ്പ പരിധിയില്ലാതെയും, വ്യക്തികൾക്ക് ഭവന വായ്പ 75 ലക്ഷം രൂപവരെയും കേരള ബാങ്ക് അനുവദിക്കുന്നുണ്ടെന്നും ബാങ്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഓരോ വർഷവും നബാർഡ് നടത്തുന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള നിർദേശങ്ങളുണ്ടാകാറുണ്ടെന്നും, 2022-2023 സാമ്പത്തിക വർഷം നബാർഡ് ചൂണ്ടിക്കാട്ടിയ കുറവുകൾ ഈ സാമ്പത്തിക വർഷം (2023-2024) നികത്താൻ ബാങ്കിന് സാധിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വർഷം 209 കോടി രൂപയുടെ അറ്റലാഭം നേടിയ ബാങ്ക് 2024-2025 സാമ്പത്തിക വർഷം ഊന്നൽ നൽകുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ട വായ്പാവിതരണം വർധിപ്പിക്കുന്നതിനാണെന്നും വാർത്താകുറിപ്പിൽ പറയുന്നു. അടുത്ത സാമ്പത്തിക വർഷം (2024 - 2025) മുതൽ ബാങ്കിന്റെ മൊത്തം വായ്പകളുടെ മൂന്നിലൊന്ന് (33 ശതമാനം) കാർഷിക മേഖലയിലായിരിക്കണമെന്നാണ് തീരുമാനമെന്നും ബാങ്ക് അറിയിക്കുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ