സിവിക് ചന്ദ്രന്‍ 
KERALA

സിവിക് ചന്ദ്രൻ കേസ്: സ്ഥലം മാറ്റത്തിനെതിരായ ജഡ്ജിയുടെ ഹർജിയില്‍ വിധി ഇന്ന്

വെബ് ഡെസ്ക്

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സ്ഥലംമാറ്റ ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുന്നത്. കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്കുള്ള സ്ഥലംമാറ്റം ചട്ടവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണകുമാറിന്റെ ഹര്‍ജി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പറയുക.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൃഷ്ണകുമാര്‍ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റിക്കൊണ്ട് ഹൈക്കോടതി ഭരണ വിഭാഗം ഉത്തരവിറക്കിയത്. ഇതിനെതിരെ ഹൈക്കോടതിയെ എതിർ കക്ഷിയാക്കിയാണ് ജഡ്ജി ഹർജി സമർപ്പിച്ചിരിച്ചിരുന്നത്. അടുത്ത വർഷം മെയ് 31ന് വിരമിക്കുന്ന തനിക്ക് അതുവരെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ തന്നെ തുടരാൻ അവകാശമുണ്ടെന്നും, സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നുമാണ് കൃഷ്ണകുമാറിന്റെ വാദം. മൂന്ന് വർഷം പൂർത്തിയാക്കുന്നതിന് മുൻപ് ജുഡീഷ്യൽ ഓഫീസർമാരെ സ്ഥലം മാറ്റരുതെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് ഉത്തരവ്. പ്രിസൈഡിംഗ് ഓഫീസർ എന്നത് ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ ഉദ്യോഗസ്ഥന്റെ മുൻകൂർ സമ്മതം വാങ്ങേണ്ടതുണ്ട്. എന്നാൽ, തന്റെ സമ്മതം ചോദിച്ചിട്ടില്ലെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്‍ നിരീക്ഷിച്ചിരുന്നു. ലേബര്‍ കോടതി ജഡ്ജി ഡെപ്യൂട്ടേഷന്‍ തസ്തികയല്ല. ആ നിലയ്ക്ക് മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കിയിരുന്നു.

സിവിക് ചന്ദ്രനെതിരായ പീഡനപരാതിയില്‍ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജഡ്ജി കൃഷ്ണകുമാറിന്റെ പരാമര്‍ശമാണ് ഹൈക്കോടതി നടപടിക്ക് കാരണമായത്. ലൈംഗികാകർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ജാമ്യാപേക്ഷയ്ക്കൊപ്പം കുറ്റാരോപിതൻ നൽകിയ ചിത്രങ്ങൾ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങൾ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ പ്രാഥമികമായി കേസ് നിലനിൽക്കില്ല' എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിധിയിലെ പരാമർശം ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജിയെ സ്ഥലം മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്.

കേസില്‍ സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങളും കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി. ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചെന്ന പരാമർശങ്ങൾ നിലനിൽക്കുന്നതല്ലെന്നും സെഷൻസ് കോടതി ജഡ്ജിയുടെ ഉത്തരവ് അസാധാരണമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കാനാകുന്നതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്