KERALA

'മാധ്യമങ്ങൾ നടത്തുന്നത് നശീകരണ മാധ്യമപ്രവർത്തനം, കേരളം അവഹേളിക്കപ്പെട്ടു'; വയനാട് എസ്റ്റിമേറ്റ് കണക്ക് വാർത്തകളില്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാനസർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കുകൾ സംബന്ധിച്ച വാർത്തകളിൽ മാധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ എസ്റ്റിമേറ്റ് സംബന്ധിച്ച് തെറ്റായ വാർത്തകൾ നൽകി. നശീകരണ മാധ്യമപ്രവർത്തനമാണ് നടക്കുന്നത്. സമൂഹത്തിനെതിരായ കുറ്റകൃത്യമാണ് ഇത്. മാധ്യമങ്ങൾ കച്ചവടതാത്പര്യമാണ് നടപ്പാക്കുന്നത്. മാധ്യമങ്ങൾ പൊതുവെ വിവാദ നിർമാണ ശാലകളായി മാറുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കണക്കുകൾ പെരുപ്പിച്ച് അനർഹമായ സഹായം നേടാൻ ശ്രമിച്ചുവെന്ന വ്യാജകഥ പ്രചരിക്കാൻ മാധ്യമങ്ങളുടെ വാർത്തകൾ ഇടയാക്കി . അതിലൂടെ സംസ്ഥാന സർക്കാരും കേരളജനതയും ലോകം മുഴുവൻ അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താചാനലുകളും പത്രങ്ങളും എസ്റ്റിമേറ്റ് കണക്കുകളുമായി ബന്ധപ്പെട്ട് നൽകിയ തലക്കെട്ടുകൾ ഉൾപ്പെടെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. തുടർന്ന് വയനാട് ഉരുൾപൊട്ടലിൽ ചെലവായ കണക്കുകളും ശനിയാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളത്തിൽ പിണറായി വിജയൻ വിശദീകരിച്ചു.

ദുരിതാശ്വാസത്തിനായി സർക്കാരിന് ലഭിക്കുന്ന പിന്തുണയും സഹായങ്ങളും തടയാനുള്ള ശ്രമമാണ് നടക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ നൽകുന്നതിൽനിന്ന് ആളുകൾ പിന്തിരിപ്പാക്കാനുള്ള ദുഷ്ടലക്ഷ്യമാണ് പിന്നിൽ. ഇത് നശീകരണ മാധ്യമപ്രവർത്തനമാണ്. സമൂഹത്തിനെതിരായ കുറ്റകൃത്യമാണ് പല മാധ്യമങ്ങളും നടത്തുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവട താത്പര്യങ്ങൾ നടപ്പിലാക്കാനായി മാധ്യമങ്ങൾ അധപതിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാകാത്തയത്ര വലിയ ദുരന്തത്തിൽ അപകടത്തിലായ മനുഷ്യരോടാണ് മാധ്യമങ്ങൾ ക്രൂരത കാണിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഒരു കണക്കുകളും മനക്കണക്കായല്ല തയാറാക്കുന്നത്. മെമ്മോറാണ്ടത്തിൽ ഒരിടത്തും കണക്കുകൾ പെരുപ്പിച്ച് കാട്ടിയിട്ടില്ല. സംസ്ഥാനത്തിന് പരമാവധി സഹായം ലഭിക്കാനാണ് മെമ്മോറാണ്ടം സമർപ്പിച്ചത്. ശവസംസ്കാര ചെലവുകളിൽ അതിനാവശ്യമായ ഭൂമി വാങ്ങുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ചെലവുകൾ തയാറാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ നിർബന്ധിതമാകുന്നതായി മുഖ്യമന്ത്രി. ആദ്യമായല്ല മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുന്നത്. സർക്കാരിനെതിരെ മാത്രമല്ല, തങ്ങൾക്ക് ഹിതമല്ലാത്ത വ്യക്തികൾക്കെതിരെയും രാഷ്ട്രീയത്തിനെതിരെയും മാധ്യമങ്ങൾ ആക്രമണം നടത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണ കേസ്, എ കെ ജി സെന്ററിലേക്ക് ആക്രമണം നടത്തിയ സംഭവം, കെവിൻ കൊലപാതക കേസ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമങ്ങൾക്കെതിരായ വാദങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ചത്.

ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?

നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി, അൻവറിന് നിശിത വിമർശനം; പി ശശിയുടെത് മാതൃകാപരമായ പ്രവർത്തനം, എഡിജിപിയ്ക്കും സംരക്ഷണം

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ആക്ഷന്‍ കമ്മിറ്റി അംഗം; ഇടതുരാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നത് സഹോദരന്‍, ലോറന്‍സ് എന്ന മാര്‍ക്‌സിസ്റ്റ്

ഗില്ലിന്റെ 'പന്താട്ടം', ഇന്ത്യയുടെ സർവാധിപത്യം; ചെപ്പോക്കില്‍ ബംഗ്ലാദേശിന് 515 റണ്‍സ് വിജയലക്ഷ്യം

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ എം എം ലോറൻസ് അന്തരിച്ചു