KERALA

ഏതെങ്കിലും ഗവർണർ ആളുകൾക്കുനേരെ ചാടിക്കയറിയിട്ടുണ്ടോ? ആരിഫ് മുഹമ്മദ് ഖാൻ സമാധാനം തകർക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്ക്

എസ്എഫ്ഐ- ഗവർണർ പോരില്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രകോപനപരമായുള്ള ഗവർണറുടെ സമീപനം കേന്ദ്ര സർക്കാർ പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്ന നിലയിലേക്ക് മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിച്ചുകൊണ്ട് ബ്ലഡി കണ്ണൂർ എന്ന് വിളിക്കുന്ന നിലയിലേക്ക് ഗവർണർ എത്തിയിരിക്കുന്നു

"ഗവർണർ അസാധാരണമായ നടപടികളാണല്ലോ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഗവർണർ ആളുകള്‍ക്കുനേരെ ചാടിക്കയറിയിട്ടുണ്ടോ? പ്രതിഷേധത്തിനെതിരെ പാഞ്ഞെടുക്കുന്ന ഗവർണറെ രാജ്യത്തെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്ത കാര്യങ്ങളാണ് ഇതെല്ലാം. എന്തെല്ലാമാണ് അവരുടെ നേരെ വിളിച്ചുപറയുന്നത്. ഏതെല്ലാം കഠിന പദങ്ങളാണ് ഉപയോഗിക്കുന്നത്, ക്രിമിനല്‍സ്, ബ്ലഡി, റാസ്കല്‍സ് ഇങ്ങനെ ഏതൊക്കെ തരത്തിലാണ് കുട്ടികളെ വിശേഷിപ്പിക്കുന്നത്. ഇതാണോ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടത്," മുഖ്യമന്ത്രി ചോദിച്ചു.

"തെറ്റായ കാര്യങ്ങള്‍ നോക്കാനാണല്ലോ നമുക്ക് ക്രമസമാധാന പാലകരുള്ളത്. ഇദ്ദേഹം തന്നെ വ്യക്തിപരമായി ഇടപെടേണ്ട കാര്യം വരുന്നില്ലല്ലോ. എന്തും വിളിച്ചുപറയാമെന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തിയിരിക്കുകയാണ്. വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്ന നിലയിലേക്ക് മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിച്ചുകൊണ്ട് ബ്ലഡി കണ്ണൂർ എന്ന് വിളിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഏതെങ്കിലും ഭരണാധികാരി അങ്ങനെ ചെയ്യുമോ. ഇങ്ങനെയുള്ള തെറ്റായ കാര്യങ്ങള്‍ അദ്ദേഹം അനുവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ തന്നെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്," പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെ പൂർണമായി പ്രകോപിതമാക്കുക, ഒരു കലുഷിത അന്തരീക്ഷമുണ്ടാക്കുക, ഇതൊക്കെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്

"കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് ഗവർണറിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ചില വക്താക്കള്‍ ഗവർണറെ ന്യായീകരിക്കുന്നതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് അവരുമായി ആലോചിച്ചാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി കേരളത്തില്‍ നല്ല ക്രമസമാധാനവും സമാധാന അന്തരീക്ഷവും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ പൂർണമായി പ്രകോപിതമാക്കുക, ഒരു കലുഷിത അന്തരീക്ഷമുണ്ടാക്കുക, ഇതൊക്കെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ടായിരിക്കാം ബോധപൂർവം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സർവകലാശാലകളില്‍ എസ്എഫ്ഐ പ്രവർത്തകർ ബാനർ കെട്ടിയത് തന്റെ നിർദേശപ്രകാരമാണെന്ന ഗവർണറുടെ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അദ്ദേഹത്തിന് എന്തൊക്കെയോ ഉദ്ദേശ്യമുണ്ട്. പറഞ്ഞ കാര്യങ്ങള്‍ക്ക് എന്ത് തെളിവാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചിട്ടില്ല. അത്തരം ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും കാണാത്ത കാര്യങ്ങള്‍ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും