KERALA

തെന്നല സഹകരണ ബാങ്കിലും പ്രതിസന്ധി; നിക്ഷേപകരുടെ പണം തിരികെ നൽകുന്നില്ലെന്ന് പരാതി, ഭരണ സമിതി രാജിവച്ചേക്കും

ദ ഫോർത്ത്- മലപ്പുറം

യുഡിഎഫ് ഭരണ സമിതിക്ക് കീഴിലുള്ള തെന്നല സർവീസ് സഹകരണ ബാങ്ക് നിക്ഷേപകരുടെ പണം തിരികെ നൽകുന്നില്ലെന്ന് പരാതി. ആശുപത്രി ബില്ലടയ്‌ക്കാനും മക്കളുടെ കല്യാണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കടക്കം പണം പിൻവലിക്കാനെത്തിയവർ പണം ലഭിക്കാതെ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യമായ പണം ബാങ്കിൽ ഇല്ലെന്നാണ് ജീവനക്കാർ നിക്ഷേപകരോട് പറയുന്നത്.

ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ആറ് നിക്ഷേപകരാണ് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുള്ളത്

അടുത്തിടെ നൽകിയ വലിയ വായ്പകളിലെ തിരിച്ചടവ് മുടങ്ങിയതാണ് സാമ്പത്തിക ക്രമക്കേടിൽ ഉലയുന്ന ബാങ്കിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്നാണ് സൂചന. ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ആറ് നിക്ഷേപകരാണ് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയത്.

ചെറിയ ഈടിന്മേൽ പോലും 96 ലക്ഷം രൂപ വരെ ലോണായി നൽകിയിട്ടുണ്ടെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. 2003 മുതൽ 2013 വരെ ഇല്ലാത്ത ആളുകളെ എ ക്ലാസ് മെമ്പർഷിപ്പിൽ ചേർത്ത് കാർഷിക ലോണിന്റെ പേരിൽ വലിയ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അന്നത്തെ 12 ഭരണ സമിതിയംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ ഒരു ഭരണസമിതിയംഗം സ്റ്റേ നേടിയിട്ടുണ്ട്. കോഴിക്കോട് വിജിലൻസ് കോടതിയിലും കേസുണ്ട്. എല്ലാ കേസുകളും ഒരുമിച്ച് തീ‌ർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ ജോയിന്റ് രജിസ്ട്രാർ എ.ജി അക്കൗണ്ടന്റ് ജനറലിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് നിക്ഷേപകരുടെ തീരുമാനം

സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പിലാക്കിയാലേ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനാവൂ എന്നാണ് ഒരുമാസം മുമ്പ് ചുമതലയേറ്റ പുതിയ ഭരണ സമിതി വ്യക്തമാക്കുന്നത്. ഇതിൻറെ പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതി അടുത്ത ദിവസം തന്നെ രാജി വെച്ചേക്കുമെന്നാണ് സൂചന. ലീഗ് നേതാക്കൾക്ക് അനധികൃതമായി നൽകിയ വായ്പകൾ തിരിച്ചടയ്ക്കാതെ കിടക്കുന്നുണ്ടെന്ന് ബാങ്ക് മെമ്പർ അബ്ദുൽ റഹ്മാൻ പറഞ്ഞു. ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് നിക്ഷേപകരുടെ തീരുമാനം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും