KERALA

അധ്യക്ഷ തിരഞ്ഞെടുപ്പ് : നേതൃത്വത്തിന്റെ നടപടികളില്‍ അതൃപ്തി പ്രകടമാക്കി അണികള്‍, തരൂരിനെ അനുകൂലിച്ച് പ്രമേയം

വെബ് ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരം മുറുകുന്നതിനിടെ തരൂരിനെ എതിർത്തും അനുകൂലിച്ചും രണ്ട് ചേരിയായി തിരിഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ്. നേതൃത്വത്തോടുള്ള പരസ്യ വിയോജിപ്പ് പ്രകടമാക്കി കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ തോട്ടയ്ക്കാട് 140,141 നമ്പര്‍ ബൂത്ത് കമ്മിറ്റികള്‍ പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രാദേശിക നേതൃത്വം പ്രമേയം അയച്ചുനല്‍കി.

പ്രമേയം താഴെ തട്ടിലുള്ള പ്രവർത്തകരുടെ വികരമാണെന്നാണ് തരൂർ ക്യാമ്പിന്‍റെ വിലയിരുത്തല്‍. വിവാദങ്ങള്‍ക്ക് ശ്രദ്ധ നല്‍കാതെ ശക്തമായ പ്രചാരണവുമായി അവര്‍ മുന്നോട്ടുപോകുകയാണ്. 25,041 കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റികളില്‍ രണ്ടെണ്ണം മാത്രമാണ് തരൂരിനെ അനുകൂലിച്ച് രംഗത്തെത്തിയതെന്ന് ഖാര്‍ഗെ അനുകൂലികള്‍ ഓര്‍മിപ്പിക്കുന്നു.

അതിനിടെ, അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വോട്ടര്‍ പട്ടിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കിയതായാണ് വിവരം. 9,000 ത്തിലധികം പേരുടെ വോട്ടര്‍ പട്ടികയില്‍ പകുതിയാളുകളുടേയും ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നാണ് പരാതി.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ജനാധിപത്യപരമാണെന്ന് എഐസിസി അവകാശപ്പെടുമ്പോഴും ജനാധിപത്യപരമായ സംവാദങ്ങളില്‍ നിന്നടക്കം നേതാക്കളെ വിലക്കുന്ന നടപടികളിലേക്കാണ് പാര്‍ട്ടി കടക്കുന്നത്. സംസ്ഥാനത്തെ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് കെപിസിസി വിലക്ക് ഏര്‍പ്പെടുത്തി. എഐസിസി നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തീരുമാനം.

കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ ശശി തരൂരിന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കോണ്‍ഗ്രസിന്‍റ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ' എന്ന ഫ്ലക്സാണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും