KERALA

ബിജെപി പ്രവേശന വിവാദം: ഇപിയെ സംരക്ഷിച്ച് സിപിഎം; നടപടിയില്ല, എൽഡിഎഫ് കൺവീനറായി തുടരും

വെബ് ഡെസ്ക്

ബിജെപി പ്രവേശന വിവാദത്തിൽ ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം. ഇപിയ്‌ക്കെതിരേ നടന്നത് കള്ള പ്രചാരണമാണെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ''ഇ പി ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല. പോകാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹം തന്നെ എൽഡിഎഫ് കൺവീനർ ആയി തുടരും. സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും''- എംവി ഗോവിന്ദൻ വ്യക്തമാക്കി.

"ജാവദേക്കറെ ഇ പി ജയരാജൻ കണ്ടുവെന്ന് രണ്ടുപേരും പറഞ്ഞു. ഒരു പരിപാടിയുടെ പശ്ചാത്തലത്തിലാണ് കണ്ടത്. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. ഒരു വർഷം മുൻപാണത്. അതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയല്ല. ബാക്കിയെല്ലാം തിരക്കഥയാണ്. അല്ലാതെ മറ്റ് ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഇ പിക്ക് പാർട്ടി അനുവാദം നൽകിയിട്ടുണ്ട്. ശോഭ സുരേന്ദ്രൻ ഉൾപ്പടെ ശുദ്ധ അസംബന്ധം ആണ് പറയുന്നത്. ഇ പിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യം ഇല്ല. " എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഇ പി-ജാവദേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു തരത്തിലും ദോഷം ചെയ്യില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. " രാഷ്ട്രീയ എതിരാളികളെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ശുദ്ധ വർഗീയ വാദികളെയും ചിലപ്പോൾ കാണേണ്ടി വരും.

ആരെയെങ്കിലും കണ്ടാൽ പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതണ്ട. ആസൂത്രിതമായ നീക്കങ്ങൾ നടന്നതായി ഇപി പറഞ്ഞിട്ടുണ്ട്. ദല്ലാളുമായുള്ള ബന്ധം നല്ലതല്ലെന്ന് നേരത്തെ തന്നെ വിലയിരുത്തിയതാണ്. ഇപ്പോൾ ബന്ധമില്ലെന്ന് ഇ പി പാർട്ടിയെ അറിയിച്ചിട്ടുമുണ്ട്. ജാവേദ്ക്കറുമായുള്ള സാധാരണ കൂടിക്കാഴ്ച പാർട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞെങ്കിൽ മാത്രം അദ്ദേഹം പാർട്ടിയെ അറിയിച്ചാൽ മതി. ഇ പിയുടെ തുറന്ന് പറച്ചിൽ തിരഞ്ഞെടുപ്പിൽ ദോഷമാകില്ല," എം വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നാൽ ഇപി - ജാവദേക്കർ കൂടിക്കാഴ്ചയിൽ കടുത്ത അതൃപ്തി ഉണ്ടെന്നും അദ്ദേഹം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നതില്‍ എതിര്‍പ്പുണ്ടെന്നും സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ''ഇ പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു. ഇ പി സിപിഎം നേതാവ് മാത്രമല്ല, ഇടതുമുന്നണി കൺവീനർ കൂടിയാണ്. വിവാദം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ല. പോളിംഗ് ദിവസം രാവിലെ കുറ്റസമ്മതം നടത്താൻ പാടില്ലായിരുന്നു. സിപിഎം നടപടിയെടുത്തില്ലെങ്കിൽ നടപടി ആവശ്യപ്പെടും'' - എന്നായിരുന്നു സിപിഐയുടെ നിലപാട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും