KERALA

'കള്ളപ്രചാരവേല'; പ്രധാനമന്ത്രിക്കെതിരെ സിപിഎം

ദ ഫോർത്ത് - തിരുവനന്തപുരം

പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സന്ദര്‍ശനത്തിൽ നടത്തിയത് വസ്തുതാവിരുദ്ധമായ പ്രസംഗമെന്ന് സിപിഎം. തിരുവനന്തപുരത്തേക്കാള്‍ സ്വർണക്കടത്ത് നടന്നത് ഗുജറാത്തിലാണ്. കേന്ദ്ര ഏജൻസികൾ എല്ലാ പരിശോധനയും നടത്തിയിട്ട് സ്വർണകള്ളക്കടത്തുകാരെ എന്തേ കണ്ടെത്താനാകാത്തത് എന്ന ചോദ്യമാണ് മോദിയോട് തിരിച്ചു ചോദിക്കാനുള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കള്ളപ്രചാരവേല നടത്തുന്നതിൽ ആർഎസ്എസിനെയും ബിജെപിയെയും കടത്തിവെട്ടുന്ന നിലയിലാണ് പ്രധാനമന്ത്രിയുടെ അവകാശവാദമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ചിലർക്ക് സ്വര്‍ണക്കടത്തിലാണ് ശ്രദ്ധയെന്നായിരുന്നു സര്‍ക്കാരിനെ വിമർശിച്ച് മോദിയുടെ പരാമർശം.

ഇത്രയും കാലം അന്വേഷണം മുഴുവന്‍ നടത്തിയ കേന്ദ്ര ഏജന്‍സികള്‍ക്ക് വിദേശത്തുനിന്ന് സ്വര്‍ണം കൊടുത്തുവിടുന്നത് ആരെന്ന് കണ്ടെത്താനായിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ പരാജയപ്പെട്ടപ്പോള്‍ കേരളത്തിലെ സര്‍ക്കാരാണ് ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്നതെന്ന പച്ചക്കള്ളം തട്ടി വിടുകയാണ്. പ്രധാനമന്ത്രി എന്തും വിളിച്ചു പറയാം എന്ന രീതിയില്‍ കാര്യങ്ങള്‍ പറയുകയാണ്. എല്ലാ പരിശോധനയും നടത്തിയ കേന്ദ്ര ഏജന്‍സികള്‍ക്ക് കള്ളക്കടത്തുകാരെ എന്തേ കണ്ടെത്താനാകാത്തത് എന്ന ചോദ്യമാണ് തിരിച്ചു ചോദിക്കാനുള്ളത്. ചോദിച്ചാല്‍ മറുപടിയില്ല.

പ്രസംഗങ്ങളിലൂടെ കള്ളപ്രചാരണങ്ങള്‍ നടത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെത്. കേന്ദ്ര സർക്കാർ നിയമനം നടത്താന്‍ തയ്യാറാകാതെ, കേരള സര്‍ക്കാര്‍ നിയമന നിരോധനം നടപ്പാക്കുന്നുവെന്ന് വിമര്‍ശിക്കുന്നത് വല്ലാത്ത അവസ്ഥയാണ്.

വന്ദേഭാരത് പോലെ വേഗത്തില്‍ ഓടാന്‍ പറ്റുന്ന തീവണ്ടിക്ക് കേരളത്തില്‍ ഓടാന്‍ കഴിയില്ല. അതുകൊണ്ടാണ് കെ റെയിലിന്റെ പ്രസക്തി. കെ റെയില്‍ ഉറപ്പായും നടക്കും. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. നടക്കില്ല എന്നൊന്നും കരുതേണ്ട, ഈ സര്‍ക്കാരിന്റെ കാലത്തോ മറ്റേതെങ്കിലും കാലത്തോ കെ റെയില്‍ വരുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി