KERALA

'മുസ്ലിം ലീഗിന്റേത് മതരാഷ്ട്രവാദികളുടെ മുദ്രാവാക്യം, ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യം ഏറ്റെടുത്തു'; വിമർശനവുമായി ദേശാഭിമാനി

വെബ് ഡെസ്ക്

മുസ്ലിം ലീഗിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശന്‍ എഴുതിയ ലേഖനത്തിലാണ് ലീഗിനെ കടന്നാക്രമിച്ചിരിക്കുന്നത്. ''മുസ്ലിം ലീഗ് ഇപ്പോള്‍ ചെയ്യുന്നത് മുസ്ലിം സമുദായത്തിനകത്ത് ഉയര്‍ന്നുവരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരെ ദുര്‍ബലപ്പെടുത്തുന്നവിധം മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയും അവരുടെ അജണ്ട പ്രചരിപ്പിക്കലുമാണ്. കമ്യൂണിസ്റ്റുകാര്‍ മതനിരാസരാണെന്ന ലീഗ് പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ഇടപെടലും മുസ്ലിം ലീഗിനെ മതരാഷ്ട്രവാദികളുടെ പാളയത്തിലേക്കെത്തിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി ഇത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഈ നയങ്ങള്‍ക്കെതിരെ മതനിരപേക്ഷവാദികള്‍ രംഗത്തുവരണം. ബിജെപിക്കെതിരായുള്ള പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്'', പുത്തലത്ത് ദിനേശന്‍ ലേഖനതതില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നടത്തിയ ലീഗ് വിമര്‍ശനങ്ങളുടെ ചുവടുപിടിച്ചാണ് പുത്തലത്ത് ദിനേശനും രംഗത്തവന്നിരിക്കുന്നത്. നേരത്തെ, ലീഗിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു എന്ന പിണറായി വിജയന്റെ പരാമര്‍ശത്തിന് എതിരെ ലീഗ് മുഖപത്രം ചന്ദ്രിക രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

'ബാബരി മസ്ജിദ് പൊളിച്ചതടക്കം മതനിരപേക്ഷത തകര്‍ക്കുന്ന നയങ്ങള്‍ രാജ്യത്തുയര്‍ന്നപ്പോള്‍ അക്കാര്യത്തില്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ മുസ്ലിംലീഗിന് കഴിയാതെ വന്നതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിനകത്തുതന്നെ ഉയര്‍ന്നു. ലീഗിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മുസ്ലിം സംഘടനകളില്‍ പലതും തയാറായില്ല. അത് മുസ്ലിംലീഗും മുസ്ലിം സംഘടനകളും തമ്മിലുള്ള വൈരുധ്യങ്ങളിലേക്ക് നയിച്ചു. തങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് മറ്റ് രാഷ്ട്രീയപാര്‍ടികളുമായി ഇത്തരം സംഘടനകള്‍ ഇടപെടുന്ന നിലയുണ്ടായി. എന്നാല്‍, ഈ സമീപനം അംഗീകരിക്കാന്‍ കഴിയാത്ത മുസ്ലിംലീഗ് ഈ സംഘടനകളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പലവിധത്തില്‍ ഇടപെട്ടു. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് മുസ്ലിം ജനവിഭാഗങ്ങളിലെ മതനിരപേക്ഷത മുറുകെ പിടിക്കുന്ന സംഘടനകളെ ഇടതുപക്ഷ മുന്നണിയുമായും സര്‍ക്കാരുമായും സഹകരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാനമിതായിരുന്നു?'', ലേഖനത്തില്‍ പുത്തലത്ത് ദിനേശന്‍ പറയുന്നു.

പുത്തലത്ത് ദിനേശന്റെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടിയാണ് മുസ്ലിം ലീഗ്. മുസ്ലിം സംഘടനകളെയാകെ തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് വിജയം നേടുകയെന്നതായിരുന്നു അവരുടെ സമീപനം.2001-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മതന്യൂനപക്ഷ പ്രശ്‌നങ്ങളെപ്പറ്റിയെന്ന രേഖ അക്കാലത്തെ മുസ്ലിം ലീഗിന്റെ നിലപാടിനെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. ''സമുദായത്തിന്റെ പേരുപറയുകയും എന്നാല്‍ അതുപയോഗിച്ച് സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുകയുമാണ് മുസ്ലിം ലീഗ് നേതൃത്വം ചെയ്യുന്നത്. സമ്പന്നവിഭാഗത്തിന് അധികാരമാണ് പ്രധാനം എന്നതുകൊണ്ടുതന്നെ അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബിജെപിയുമായി ഉള്‍പ്പെടെ നീക്കുപോക്കുകള്‍ ഉണ്ടാക്കാന്‍ ഇവര്‍ തയ്യാറാകുകയാണ്. ഇവരുടെ ഈ സ്വഭാവങ്ങളെ തുറന്നുകാണിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് എതിരാണെന്നും ന്യൂനപക്ഷ ധ്വംസകരുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിലപാടാണ് ഇവരുടേതെന്നും തുറന്നുകാണിക്കണം. എന്നാല്‍, ഇന്ന് മുസ്ലിം ലീഗിന് മുഴുവന്‍ ഇസ്ലാമിക സംഘടനകളെയും തങ്ങളുടെ കൂടെ അണിനിരത്താന്‍ കഴിയുന്നുണ്ട്.''

മുസ്ലിം ലീഗിലെ സമ്പന്ന വിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മുസ്ലിം സംഘടനകളെ യോജിപ്പിച്ച് നിര്‍ത്തുന്ന നയമായിരുന്നു ലീഗിന്റേത് എന്നര്‍ഥം. ബാബരി മസ്ജിദ് പൊളിച്ചതടക്കം മതനിരപേക്ഷത തകര്‍ക്കുന്ന നയങ്ങള്‍ രാജ്യത്തുയര്‍ന്നപ്പോള്‍ അക്കാര്യത്തില്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ മുസ്ലിം ലീഗിന് കഴിയാതെ വന്നതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിനകത്തുതന്നെ ഉയര്‍ന്നു. ഐഎന്‍എല്‍ രൂപീകരണത്തിലേക്ക് എത്തിയത് ഈ രാഷ്ട്രീയ സാഹചര്യമാണ്. മുസ്ലിം ജനസാമാന്യത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിത്തന്നെ സിപിഎം ഇടപെട്ടു. ഇസ്ലാം മതവിശ്വാസിയായി ജീവിക്കാന്‍ മതനിരപേക്ഷ രാഷ്ട്രമാണ് വേണ്ടതെന്ന നിലപാട് സ്വീകരിക്കുന്ന മുസ്ലിം സംഘടനകളോടും അവരുടെ നേതാക്കന്മാരോടും സജീവമായ ബന്ധം പുലര്‍ത്തുന്ന നയം സിപിഎം സ്വീകരിച്ചു. ബിജെപി മുന്നോട്ടുവച്ച മതരാഷ്ട്രവാദത്തിനെതിരെ മതനിരപേക്ഷതയില്‍ നിന്നുകൊണ്ടുള്ള സമരങ്ങളില്‍ ഐക്യപ്പെട്ട് നില്‍ക്കുന്ന നിലപാടും പാര്‍ട്ടി സ്വീകരിച്ചു.

ലീഗിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മുസ്ലിം സംഘടനകളില്‍ പലതും തയ്യാറായില്ല. അത് മുസ്ലിം ലീഗും മുസ്ലിം സംഘടനകളും തമ്മിലുള്ള വൈരുധ്യങ്ങളിലേക്ക് നയിച്ചു. തങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് മറ്റ് രാഷ്ട്രീയപാര്‍ടികളുമായി ഇത്തരം സംഘടനകള്‍ ഇടപെടുന്ന നിലയുണ്ടായി. എന്നാല്‍, ഈ സമീപനം അംഗീകരിക്കാന്‍ കഴിയാത്ത മുസ്ലിം ലീഗ് ഈ സംഘടനകളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പലവിധത്തില്‍ ഇടപെട്ടു. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് മുസ്ലിം ജനവിഭാഗങ്ങളിലെ മതനിരപേക്ഷത മുറുകെ പിടിക്കുന്ന സംഘടനകളെ ഇടതുപക്ഷ മുന്നണിയുമായും സര്‍ക്കാരുമായും സഹകരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാനമിതായിരുന്നു.

മുസ്ലിമായി ജീവിക്കണമെങ്കില്‍ മതനിരപേക്ഷമായ സമൂഹമുണ്ടായാല്‍ മതിയെന്ന നിലപാടാണ് പൊതുവില്‍ മുസ്ലിം മത സംഘടനകള്‍ക്കുള്ളത്. കേരളത്തിലെ മുസ്ലിം സംഘടനകളില്‍ പ്രബലമായ സുന്നി സംഘടനകള്‍ ഇതിനുദാഹരണമാണ്. ഇത്തരം സംഘടനകളുമായി യോജിക്കാവുന്ന വിഷയങ്ങളില്‍ യോജിക്കുന്ന നയമാണ് സിപിഎമ്മിനുള്ളത്. മതവിശ്വാസികളുമായി ഐക്യവും വര്‍ഗീയതയ്ക്കെതിരെ സമരവും എന്നതാണ് സിപിഎമ്മിന്റെ സമീപനം. ഈ നയം കൂടുതല്‍ ശക്തമായി സിപിെഎം നടപ്പാക്കാന്‍ തുടങ്ങിയതോടെ മുസ്ലിം ലീഗ് ഇതിനെതിരെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങി.

മുസ്ലിം രാഷ്ട്രവാദമുയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായും തീവ്ര നിലപാടെടുക്കുന്ന മുസ്ലിം സംഘടനകളുമായും രഹസ്യമായും പിന്നീട് പരസ്യമായും അവര്‍ ബന്ധം സ്ഥാപിച്ചു. അവരുടെ സംഘടനാ സംവിധാനത്തെ ഇടതുപക്ഷത്തിനെതിരെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ലീഗ് ഉപയോഗിച്ചു. അവരുടെ മുദ്രാവാക്യങ്ങള്‍ പലതും സ്വീകരിക്കുന്ന നിലയും അവര്‍ മുന്നോട്ടുവച്ചു. മുസ്ലിംമത സംഘടനകളുടെ നിലപാടുകള്‍ സൃഷ്ടിക്കുന്ന തിരിച്ചടി മറികടക്കാന്‍ മതരാഷ്ട്രവാദികളുമായുള്ള ചങ്ങാത്തമെന്നതാണ് ലീഗ് സ്വീകരിക്കുന്ന സമീപനം.

ഇപ്പോള്‍ ലീഗ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പലതും ജമാഅത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള മതരാഷ്ട്രവാദികള്‍ മുന്നോട്ടുവയ്ക്കുന്ന വിധത്തിലുള്ളതാണ്. സിപിഎം മതവിരുദ്ധ പ്രസ്ഥാനമാണെന്നും മറ്റുമുള്ള മുസ്ലിം ലീഗ് പ്രസിഡന്റിന്റെ പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെ മൂശയില്‍നിന്ന് രൂപപ്പെട്ടതാണ്. കേരളവിഭജനമെന്ന മുദ്രാവാക്യവും ഇത്തരം അജന്‍ഡകള്‍ സ്വീകരിക്കുന്ന ലീഗ് പക്ഷപാതികളില്‍നിന്ന് ഉയര്‍ന്നുവരുന്നതാണ്. മതരാഷ്ട്രവാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുമ്പോള്‍ ആ സമൂഹത്തില്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യം മുസ്ലിം ലീഗ് സ്വയം ഏറ്റെടുക്കുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ അജന്‍ഡയുടെ പ്രയോഗമാണ്. ഇത്തരം മതരാഷ്ട്രവാദ ആശയങ്ങളെ ചൂണ്ടിക്കാണിച്ച് ശക്തിപ്പെടാന്‍ സംഘപരിവാറിന് ഇത് അവസരമൊരുക്കുകയും ചെയ്യും.

രാജ്യത്ത് ബിജെപി ഉയര്‍ത്തിയ തീവ്ര വര്‍ഗീയനിലപാടുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ആ അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തിയാണ് മുസ്ലിം ജനവിഭാഗത്തിനിടയില്‍ തീവ്രവാദ രാഷ്ട്രീയവും മതരാഷ്ട്രവാദവുമെല്ലാം വേരുറപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷമാണ് മതരാഷ്ട്രവാദത്തിന്റെയും തീവ്രവര്‍ഗീയതയുടെയും ആശയങ്ങളുടെ പ്രചാരണം പൊതുവില്‍ ശക്തിപ്രാപിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളില്‍ മതരാഷ്ട്രവാദികള്‍ രൂപപ്പെടുത്തുന്ന തെറ്റായ ചിന്താഗതികളെ ചൂണ്ടിക്കാണിച്ചാണ് കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ വളരാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രാഷ്ട്രീയം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് വളമാണ് ഒരുക്കുക.

ബിജെപിയുടെ മതരാഷ്ട്രവാദത്തെ പ്രതിരോധിക്കണമെങ്കില്‍ എല്ലാ വിഭാഗങ്ങളിലും മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ കഴിയണം. ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഇത്തരമൊരു സാഹചര്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ മതരാഷ്ട്രവാദികളെയും തീവ്രവര്‍ഗീയക്കാരെയും മാറ്റിനിര്‍ത്തുകയെന്ന സമീപനം ഇടതുപക്ഷം പൊതുവില്‍ സ്വീകരിച്ചത്.

മുസ്ലിം ലീഗ് ഇപ്പോള്‍ ചെയ്യുന്നത് മുസ്ലിം സമുദായത്തിനകത്ത് ഉയര്‍ന്നുവരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരെ ദുര്‍ബലപ്പെടുത്തുന്നവിധം മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയും അവരുടെ അജന്‍ഡ പ്രചരിപ്പിക്കലുമാണ്. കമ്മ്യൂണിസ്റ്റുകാര്‍ മതനിരാസരാണെന്ന ലീഗ് പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ഇടപെടലും മുസ്ലിം ലീഗിനെ മതരാഷ്ട്രവാദികളുടെ പാളയത്തിലേക്കെത്തിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി ഇത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഈ നയങ്ങള്‍ക്കെതിരെ മതനിരപേക്ഷവാദികള്‍ രംഗത്തുവരണം. ബിജെപിക്കെതിരായുള്ള പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്