തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം തോമസിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. ഗുരുതര സാമ്പത്തിക ക്രമക്കേടിന്റെയും അച്ചടക്ക ലംഘനത്തിന്റെയും പേരിൽ ഒരു വർഷത്തേക്കാണ് നടപടി.
ജില്ലാ കമ്മിറ്റിയിൽനിന്നും കര്‍ഷസംഘം ഭാരവാഹിത്വത്തില്‍നിന്നും നീക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
മുന്‍ എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുമായിരുന്നിട്ടും കരാര്‍ കമ്പനിയില്‍നിന്ന് സഹായം കൈപ്പറ്റി, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുത്ത കരാറുകാരില്‍നിന്ന് ഉള്‍പ്പെടെ വീടുപണിക്ക് ആവശ്യമായ സാമഗ്രികള്‍ കൈപ്പറ്റി എന്നിങ്ങനെ ആരോപണങ്ങളാണ് ജോര്‍ജ് എം തോമസിനെതിരെ ഉയര്‍ന്നിരുന്നത്.
ഇതേത്തുടര്‍ന്ന് അന്വേഷണത്തിനായി രണ്ടംഗ സമിതിയെ നിയോഗിക്കുകയും പരിശോധനയില്‍ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയുകയും ചെയ്തു. തുടര്‍ന്ന്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത വ്യാഴാഴ്ചത്തെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.