KERALA

ഉമ്മൻചാണ്ടി ഇനി ജനഹൃദയങ്ങളിൽ; സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ

വെബ് ഡെസ്ക്

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ വിട വാങ്ങിയ ജനനായകന്റെ മൃതദേഹം ഇന്ന് ഉച്ചയോടു കൂടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. എയർ ആംബുലൻസിലാകും മൃതദേഹം കേരളത്തിലെത്തിക്കുക. മറ്റൊരു വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളും മടങ്ങിയെത്തും.

ഇന്ന് രാവിലെ 11 മണിയോടു കൂടി ബെംഗളൂരുവിൽ ഉമ്മൻചാണ്ടി താമസിച്ചിരുന്ന ഇന്ദിര നഗറിലെ കോൺഗ്രസ് നേതാവിന്റെ വസതിയിൽ പൊതുദർശനം. സോണിയ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മറ്റ് പ്രതിപക്ഷ നേതാക്കൾ എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയേക്കും. ശേഷം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിക്കും.

മുഖ്യമന്ത്രി പദമൊഴിഞ്ഞ ശേഷം ഉമ്മൻചാണ്ടി ഏറെക്കാലം താമസിച്ച ജഗതിയിലെ പുതുപ്പള്ളി വസതിയിലാണ് ആദ്യ പൊതുദർശനം. ശേഷം ദർബാർ ഹാളിലും പിന്നീട് കെപിസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. നാളെ രാവിലെയോടെ വിലാപ യാത്രയായി കോട്ടയത്തേക്ക് തിരിക്കും. കോട്ടയം തിരുനക്കരയിലും പൊതുദർശനം ഉണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടിക്ക് അന്ത്യ വിശ്രമമൊരുക്കും. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പി എസ് സി ഒഴികെ മറ്റ് എം ജി, കുസാറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ബാങ്കുകൾക്കും അവധി ബാധകമാണ്.

1970ൽ പുതുപ്പള്ളിയിൽ നിന്നാണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 1970, 77, 80, 82, 87, 91, 96, 2001, 2006, 2011, 2016 & 2021 വർഷങ്ങളിലും പുതുപ്പള്ളിക്കാർ അവരുടെ സ്വന്തം കുഞ്ഞുകുഞ്ഞിനെ നിയമസഭയിലേക്കെത്തിച്ചു. ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരാളെ പരീക്ഷിക്കാൻ ഒരിക്കൽ പോലും പുതുപ്പള്ളിയിലെ ജനങ്ങൾ ആലോചിച്ചിരുന്നില്ല എന്നിടത്താണ് ആ നേതാവിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നത്.

രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ പതിനായിരങ്ങളുടെ കണ്ണീരാണ് ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രി ഒപ്പിയത്. മൊത്തം 242 കോടി രൂപയുടെ ധനസഹായമാണ് മൂന്ന് വർഷം കൊണ്ട് ഈ ജനോപകാര പദ്ധതിയിലൂടെ നൽകിയത്. 2013ൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡിന് ഉമ്മൻ ചാണ്ടിയെ അർഹനാക്കിയതും ഈ പരിപാടിയായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പുതുപ്പള്ളിയിലെ വീട്ടിൽ എല്ലാ ദിവസങ്ങളിലും ജനക്കൂട്ടത്തെ കാണാമായിരുന്നു. അവരുടെ പ്രിയപ്പെട്ട നേതാവ് വീട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും യാതൊരു മടിയും കൂടാതെ കയറി ചെല്ലാൻ ആ വീടിന്റെ വാതിലുകൾ എന്നും തുറന്നുകിടന്നിരുന്നു. സൗമ്യനല്ലാത്ത ഉമ്മൻ ചാണ്ടിയെ കണ്ട ഓർമ മലയാളികൾക്ക് ഉണ്ടാകില്ല. ഒരു ചെറു പുഞ്ചിരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്റെ അടയാളം. കഴിഞ്ഞ ഫെബ്രുവരിയിലാണ് അർബുദ രോഗത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് നാട്ടിലേക്കൊരു മടങ്ങിവരവ് അദ്ദേഹത്തിനുണ്ടായില്ല. ജനങ്ങൾക്കിടയിൽ ജീവിച്ച്‌ അവർക്ക് വേണ്ടി ജീവിച്ച്‌ ഒടുവിൽ മറ്റൊരു നാട്ടിൽ അവസാന ദിനങ്ങൾ ചിലവഴിക്കേണ്ടി വരികയായിരുന്നു അദ്ദേഹത്തിന്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?