KERALA

സല്‍പ്പേര് കളങ്കപ്പെടുത്തുന്നത് മൗലികാവകാശ ലംഘനം, സ്വകാര്യത വ്യക്തിപരമായ അവകാശം: ഹൈക്കോടതി

നിയമകാര്യ ലേഖിക

വ്യക്തികളുടെ സൽപേരിന് കളങ്കം വരുത്തുന്നത് സ്വകാര്യതയിലേക്കുള്ള മൗലിക അവകാശത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി. അന്തസോടെ ജീവിക്കാമെന്നത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണ്. ജനങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കെ എസ് പുട്ടുസ്വാമി കേസില്‍ നടത്തിയിട്ടുള്ള വിധി പ്രസ്താവത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കണ്ണൂർ സർവകലാശാലയിലെ അസി. പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.

ഒരാളുടെ മതം, വംശം, ജാതി എന്നിവയുടെ പേരിൽ പൊതു ഇടങ്ങളിൽ വിവേചനം പാടില്ല. അതോടൊപ്പം തന്നെ സ്വകാര്യതയും വ്യക്തിപരമായ അവകാശമാണ്

അന്തസെന്നത് ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ബോംബെ ദിലീപ് കുമാർ രാഘ വേന്ദ്രനാഥ് നഡ്കർണി കേസിലും ഇത് വ്യക്തമാക്കുന്നുണ്ട്. 1965ലെ സിവിലിയൻ പൊളിറ്റിക്ക റൈസ്റ്റ് ഓഫ് ഇന്‍ർനാഷണൽ കണ്‍വെനഷനിൽ അഭിപ്രായ സ്വാതന്ത്യമെന്നത് മറ്റുള്ളവരുടെ അന്തസിനെ മാനിച്ച് മാത്രമാണെന്ന് വ്യക്തമാക്കുന്നു. ഒരാളുടെ മതം, വംശം, ജാതി എന്നിവയുടെ പേരിൽ പൊതു ഇടങ്ങളിൽ വിവേചനം പാടില്ല. അതോടൊപ്പം തന്നെ സ്വകാര്യതയും വ്യക്തിപരമായ അവകാശമാണ്. അതിനാൽ വ്യക്തിയുടെ സൽപേര് സൂക്ഷിക്കാനുള്ള അവകാശം മൗലികാവകാശത്തിൻ്റെ പരിധിയിൽ വരുന്നതാണ്. ഏകപക്ഷീയമായ ഭരണകൂട നടപടിക്കെതിരെ മാത്രമല്ല ഈ സംരക്ഷണം. ഇത് മാധ്യമങ്ങളും വ്യക്തികളും പാലിക്കേണ്ട ഉത്തരവാദിത്വമാണ്.

ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി

അക്കാദമിക് ബോഡികളുടെ തീരുമാനങ്ങളിൽ ഇടപെടുമ്പോൾ കോടതികൾ ജാഗ്രത പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. കാരണം പല തീരുമാനങ്ങളുടെയും നിയമസാധുത പരിശോധിക്കുമ്പോൾ അപരിചിതമായ പല കാര്യങ്ങളും കയറി വരും. അക്കാദമിക് പദപ്രയോഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളുടെ യഥാർത്ഥ വ്യാപ്തി പരിശോധിക്കുമ്പോൾ പല ബുദ്ധിമുട്ടുകളും നേരിടും. കാരണം സന്ദർഭങ്ങൾക്കനുസരിച്ച് സ്വീകരിക്കാവുന്ന ധാരാളം വ്യാഖ്യാനങ്ങൾക്കുള്ള സാധ്യത ഇവിടെയുണ്ട്.

അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾക്ക് പതിവിൽ കവിഞ്ഞ മാധ്യമ ശ്രദ്ധ ലഭിക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവ കോടതി വ്യവഹാരങ്ങളെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോകാൻ കോടതികൾ നിർബന്ധിതമാകുകയും ചെയ്യുന്ന സന്ദർഭങ്ങൾ വളരെ കൂടുതലാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇത്തരത്തിലുള്ള ചർച്ചകൾ ഒഴിവാക്കണമെന്ന് അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് നിയമവാഴ്ച ശക്തിപ്പെടുത്തി നീതി നടപ്പിലാക്കുന്നത് എളുപ്പമാക്കാനാണ്.

കോടതിയിൽ കേസ് കേൾക്കുന്ന ജഡ്‌ജി നടത്തുന്ന പരാമർശങ്ങൾ കേസിന്റെ ഗുണദോഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളായി പരിഗണിക്കാനാകില്ലെന്ന് ഈയിടെ പറഞ്ഞത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ്. ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും