KERALA

ലൈഫ് മിഷന്‍ അഴിമതി: മുന്‍ സിഇഒ യു വി ജോസിനെ ഇ ഡി ചോദ്യം ചെയ്യുന്നു

നിയമകാര്യ ലേഖിക

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫിസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിനൊപ്പമിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സർക്കാരിന്റെ ഭവന പദ്ധതിയായ വടക്കാഞ്ചേരി ലൈഫ് മിഷനുവേണ്ടി യുഎഇ റെഡ് ക്രസന്റുമായി കരാറുണ്ടാക്കിയത് യു വി ജോസായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്യല്‍. പദ്ധതിക്കായി യൂണിടാകുമായി കരാറുണ്ടാക്കുന്നതിന് സഹായിച്ചത് എം ശിവശങ്കറാണെന്നും അതിനുള്ള പ്രതിഫലമായി കോഴ പണം ലഭിച്ചുവെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

ശിവശങ്കറിനെ തിങ്കളാഴ്ച വരെയാണ് ഇ ഡിയുടെ കസ്റ്റഡിയിൽ കോടതി വിട്ടിട്ടുള്ളത്. സ്വപ്നയുടെ ലോക്കർ തുറക്കാൻ സഹായിച്ച ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ അടക്കം ഇ ഡി ചോദ്യം ചെയ്തിരുന്നു. ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലൈഫ്മിഷൻ സിഇഒയെ ഇ ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. പദ്ധതിക്ക് പണം നൽകുന്ന യുഎഇ റെഡ് ക്രസന്റില്‍ നിന്നുള്ള വിദേശ സഹായം വകമാറ്റി യൂണിടാകിന്റെ അക്കൗണ്ടിലെത്തിക്കാൻ ക്രിമനൽ ഗൂഢാലോചന നടന്നുവെന്നും ആരോപണമയുർന്നിരുന്നു. പദ്ധതിക്ക് സഹായം നൽകുന്നത് സംബന്ധിച്ച് യുഎഇ റെഡ് ക്രസന്റ് ലൈഫ് മിഷനുമായാണ് ധാരണാ പത്രം ഒപ്പുവെച്ചത്.

യുഎഇ കോൺസൽ ജനറലുമായാണ് നിർമാതാക്കളായ യൂണിടാക്, സാൻവെഞ്ച്വേഴ്സ് എന്നീ കമ്പനികൾ കരാറുണ്ടാക്കിയത്. തുടർന്ന് 40 ശതമാനം തുക (14 കോടി രൂപ) കമ്പനികളുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു.സർക്കാർ ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതിക്ക് വേണ്ടി സാമ്പത്തിക സഹായം നൽകിയ റെഡ് ക്രസന്റിനേയും ധാരണാപത്രം ഒപ്പുവച്ച ലൈഫ് മിഷനെയും ഒഴിവാക്കി മൂന്നാം കക്ഷികൾ തമ്മിലുണ്ടാക്കിയ മറ്റൊരു കരാർ സിഎജി ഓഡിറ്റിങ് ഒഴിവാക്കിയതായും പരാതിയുണ്ടായിരുന്നു. ആദ്യ കരാറിലൂടെയും പണം കൈമറാനുള്ള രണ്ടാം കരാർ അംഗീകരിച്ചതിലൂടെയും വിദേശ സഹായം സ്വീകരിക്കുന്നതിന് ലൈഫ് മിഷൻ സിഇഒ അംഗീകാരം നൽകുകയാണ് ചെയ്തതെന്ന് നേരത്തെ ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. വിദേശ സഹായ നിയന്ത്രണ നിയമ ലംഘനം സംബന്ധിച്ച പരാതിയിൽ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസും നിർമാണ കരാർ കമ്പനി എം ഡി സന്തോഷ് ഈപ്പനും നൽകിയ ഹര്‍ജികൾ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

ഇതിനിടെ ശിവശങ്കറും സ്വപ്നയും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്തുവന്നു, 2019 സെപ്റ്റംബറിലെ വാട്സാപ്പ് പറയുന്നത് യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ്. റെഡ് ക്രസന്റ് സർക്കാരിന് നൽകേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കർ തന്നെ നൽകിയിട്ടുണ്ട്. കോൺസുലേറ്റിന്റെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഇരു കത്തുകളും തയ്യാറാക്കി കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടു, ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിർദേശം നൽകുന്നതാണ് വാട്സാപ്പ് ചാറ്റ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?