KERALA

ഏകീകൃത കുർബാന തർക്കം: സെന്റ് മേരീസ് ബസിലിക്ക തുറക്കുന്നതിൽ ആശയക്കുഴപ്പം; ധാരണയായെന്ന് സിനഡ്, ഇല്ലെന്ന് പള്ളി വികാരി

ദ ഫോർത്ത് - കൊച്ചി

സിറോ മലബാർ സഭ കുർബാന തർക്കത്തെ തുടർന്ന് അടച്ചുപൂട്ടിയ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതിനെ ചൊല്ലി പുതിയ ആശയക്കുഴപ്പം. സിറോ മലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14ന് നടത്തിയ ചർച്ചയിൽ ബസിലിക്ക തുറക്കാൻ തീരുമാനമായതായി സഭ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ സിനഡ് തീര്‍പ്പിലെത്തിയ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്നും ബസിലിക്ക തുറക്കില്ലെന്നുമാണ് പള്ളി വികാരിയുടെ നിലപാട്.

സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ. ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ലെന്നും സിനഡ് നിയോഗിച്ച സമിതി വ്യക്തമാക്കിയിരുന്നു. മറിച്ച് സംഭവിച്ചാൽ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകുമെന്നുമാണ് അവര്‍ അറിയിച്ചത്. പിന്നാലെയാണ് തീരുമാനം തള്ളിക്കൊണ്ട് പള്ളിവികാരിയുടെ പ്രതികരണം.

പരിശുദ്ധ സിംഹാസനത്തിന്റെയും സിവിൽ കോടതികളുടെയും തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണ്. സിനഡ് അംഗീകരിച്ച വിശുദ്ധ കുർബാനയർപ്പണ രീതിയല്ലാതെ ജനാഭിമുഖ കുർബാന ബസിലിക്കയിൽ അർപ്പിക്കുകയില്ലെന്ന് വികാരി മോൺ. ആന്റണി നരികുളം മെത്രാൻ സമിതിക്ക് ഉറപ്പുനൽകിയായിരുന്നു സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി അറിയിച്ചിരുന്നത്.

ബസിലിക്ക തുറന്ന് വിശുദ്ധ കുർബാന ഒഴികെ മറ്റ് കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യകമായ ക്രമീകരണങ്ങൾ നടത്താൻ അഡ്മിനിസ്ട്രേറ്റർ വികാരിക്ക് ബസിലിക്ക താക്കോൽ കൈമാറും. കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തൽസ്ഥാനത്ത് തുടരണം. എന്നാൽ, മേല്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കാൻ പാരിഷ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ലെന്നും അവര്‍ അറിയിച്ചിരുന്നു.

ഇന്നലെ ചേർന്ന സിനഡ് സമ്മേളനത്തിലായിരുന്നു തീരുമാനങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയത്. വ്യവസ്ഥകൾ വൈദികരോ സന്യസ്ഥരോ അല്മായരോ ലംഘിച്ചാൽ അവർക്കെതിരെ കാനൻ നിയമപ്രകാരമുള്ള നടപടികൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു.

2023 ജനുവരി മാസത്തിലാണ് സിനഡ് നിർദേശിച്ച ഏകീകൃത കുർബാന അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികൾ പ്രതിഷേധിച്ചത്. തുടർന്ന് ഇടവകാംഗങ്ങൾ പള്ളി താഴിട്ട് പൂട്ടുകയായിരുന്നു.

1999ൽ സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് വത്തിക്കാൻ ഈ ശുപാർശക്ക് അനുമതി നൽകിയത്. ഇതോടെ കുർബാന അർപ്പണ രീതി ഏകീകരിക്കാൻ സിനഡ് തീരുമാനിച്ചു. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി.

അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത് എന്നാണ് ഇത് എതിർക്കുന്നവരുടെ വാദം. ഒന്നര വര്‍ഷത്തോളമായി തുടരുന്നതാണ് ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം. 2021 നവംബര്‍ 28ന് ഏകീകൃത കുര്‍ബാന നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ സിറോ മലബാര്‍ സഭയിലെ എല്ലാ അതിരൂപതകളും ഏകീകൃത കുര്‍ബാനയ്ക്ക് തയ്യാറായപ്പോഴും എറണാകുളം അങ്കമാലി അതിരൂപത എതിര്‍ക്കുകയായിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും