KERALA

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് സുഹൃത്തെന്ന് നിഖിൽ തോമസ്

വെബ് ഡെസ്ക്

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് തന്റെ സുഹൃത്തെന്ന് അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ മൊഴി. കായംകുളം പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് നിഖിലിന്റെ പുതിയ വെളിപ്പെടുത്തൽ. അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിലിനെ ഇന്ന് പുലർച്ചെ കോട്ടയം ബസ് സ്റ്റാൻഡിൽനിന്ന് കസ്റ്റഡിയിലെടുത്തുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ഒറിജിനൽ സർട്ടിഫിക്കറ്റാണെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ ചതിക്കുകയായിരുന്നുവെന്നും അതിനാലാണ് എം കോമിന് അപേക്ഷിക്കാൻ അത് ഉപയോഗിച്ചതെന്നും നിഖിൽ മൊഴി നൽകിയെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട്ടുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന നിഖിലിന്റെ യാത്രയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കോട്ടയം ബസ് സ്റ്റാൻഡിൽ എത്തിയതെന്നാണ് വിവരം.

നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ ഇന്നലെ വർക്കലയിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായതിനുപിന്നാലെ എസ്എഫ്ഐയും സിപിഎമ്മും നിഖിലിനെ പുറത്താക്കിയിരുന്നു. എംകോം പ്രവേശനം നേടിയ കായംകുളം എംഎസ്എം കോളേജും നിഖിലിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

നിഖിൽ പാർട്ടിയോട് ചെയ്തത് കൊടുംചതിയാണെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. നിഖിൽ തോമസിനെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ സഹായിച്ചാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു.

കായംകുളം എംഎസ്എം കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്ന നിഖിൽ തോമസ് പരീക്ഷ പാസാകാതെ കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ഇതേ കോളേജിൽ എംകോമിന് ചേർന്നതാണ് വിവാദത്തിന് വഴിവച്ചത്. പിന്നാലെ എംഎസ്എം കോളേജ് നൽകിയ പരാതിയിലാണ് കായംകുളം പോലീസ് നിഖിൽ തോമസിനെതിരെ കേസെടുത്തത്.

കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്, നിഖിലിന്റെ എംകോം പ്രവേശനം തുടങ്ങിയവയിൽ സമഗ്ര അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിഖിൽ തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ നിഖിൽ ഒളിവിൽ പോവുകയായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?