KERALA

പനി പടരുന്നു, ഇന്ന് ഒമ്പത് മരണം; തിരുവനന്തപുരത്ത് നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചു

വെബ് ഡെസ്ക്

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് ഒമ്പത് മരണം. വിവിധ അസുഖങ്ങള്‍ ബാധിച്ച് നിരവധി പേരാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ചികിത്സയിലുള്ളത്. ഡെങ്കിപ്പനി (1), എലിപ്പനി (4), മഞ്ഞപ്പിത്തം (1), എഡിഡി (1), എച്ച്1എന്‍1 (2) എന്നീ രോഗങ്ങള്‍ ബാധിച്ചാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. മാത്രവുമല്ല, 173 പേര്‍ക്ക് ഡെങ്കിപ്പനിയും 22 പേര്‍ക്ക് എലിപ്പനിയും 14 പേര്‍ക്ക് മഞ്ഞപ്പിത്തവും നാല് പേര്‍ക്ക് കോളറയും 2887 പേര്‍ക്ക് എഡിഡിയും 61 പേര്‍ക്ക് ചിക്കന്‍ പോക്‌സും 44 പേര്‍ക്ക് എച്ച്1എന്‍ വണ്ണും സ്ഥിരീകരിച്ചു.

തലസ്ഥാനത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്

ഇതോടെ ഈ മാസം പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 25 ആയി. എലിപ്പനി (10) ബാധിച്ചാണ് ഈ മാസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഈ മാസം 12 പേര്‍ക്കാണ് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത്. അതേസമയം കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികള്‍ അവലോകനം ചെയ്യവേയായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. കോളറയുടെ പശ്ചാത്തലത്തിൽ എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.

അതേസമയം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം രോഗപ്രതിരോധത്തിലും, രോഗം ഭേദമാക്കുന്നതിലും ഏറെ പിന്നാക്കം പോകുന്നു എന്ന വിമര്‍ശനം പ്രമുഖ എപിഡമോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ വി രാമന്‍കുട്ടി ദ ഫോര്‍ത്തിനോട് ഉന്നയിച്ചിരുന്നു. ഡെങ്കിപ്പനിയും എലിപ്പനിയും പന്നിപ്പനിയുമുള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനത്തില്‍ വരുന്ന നിലവാരത്തകര്‍ച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ പെട്ടന്ന് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനുള്ള കാരണം പാരിസ്ഥിതികമാകാമെന്നും, കൃത്യമായ കാരണങ്ങളൊന്നും കണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടില്ലെന്നും ഡോ രാമന്‍കുട്ടി പറയുന്നു. കേരളത്തില്‍ 2016ല്‍ ആലപ്പുഴയിലാണ് ആദ്യത്തെ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നുവരെ ആകെ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അതില്‍ മൂന്നെണ്ണവും ഈ വര്‍ഷമാണ് എന്നതും ആശങ്കയുണ്ടാക്കുന്നതാണ്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്