KERALA

വിഴിഞ്ഞം വഴിതുറക്കുന്നു; ആദ്യ ചരക്കുകപ്പൽ ഇന്ന് തീരമണയും

വെബ് ഡെസ്ക്

രാജ്യത്തിന്റെ വ്യാവസായിക ഹബ്ബാകാൻ വിഴിഞ്ഞം തുറമുഖം. 2015 ഓഗസ്റ്റ് 15ന് നിർമാണപ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒൻപതു വർഷങ്ങൾക്കിപ്പുറം യാഥാർഥ്യമാവുകയാണ്. ഡ്രെഡ്ജിങ് നടത്താതെ സ്വാഭാവികമായിതന്നെ 20 മീറ്റർ ആഴമുള്ള കപ്പൽ ചാൽ എന്ന പ്രത്യേകതയാണ് വിഴിഞ്ഞത്തെ ഈ തുറമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുന്നതിൽ നിർണായകമായത്.

ഇന്ത്യൻ തീരത്തിന്റെ മുനമ്പായി നിൽക്കുന്ന ഇടമായതുകൊണ്ടു തന്നെ ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളുമായി എളുപ്പം ബന്ധിപ്പിക്കാൻ സാധിക്കും എന്ന പ്രത്യേകതയും തുറമുഖത്തിനുണ്ട്. വിഎസ് അച്യുതാനന്ദൻ സർക്കാർ മുതൽ വിഴിഞ്ഞത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2015ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ്‌. അദാനി ഗ്രൂപ്പാണ് നടത്തിപ്പവകാശം സ്വന്തമാക്കിയത്.

എന്താണ് വിഴിഞ്ഞം?

ഇന്ത്യയുടേയും വിശിഷ്യാ കേരളത്തിന്റെയും മുഖഛായ മാറ്റുമെന്ന് കരുതുന്ന വിഴിഞ്ഞം തുറമുഖം നിർമ്മിക്കാൻ ആകെ 8867 കോടി രൂപയാണ് ചെലവായത്. അതിൽ 5595 കോടിരൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്രസർക്കാരുമാണ് വഹിച്ചത്. കൂടാതെ പുനരധിവാസത്തിനായി 8 കോടി രൂപ കേന്ദ്ര പരിസ്ഥതി മന്ത്രാലയവും നൽകി.

5000 തൊഴിലവസരങ്ങളുണ്ടാക്കുമെന്നു വിലയിരുത്തപ്പെട്ട വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ സമയത്തിനിടയിൽ പലപ്പോഴായി പ്രദേശവാസികൾ സമരവുമായി രംഗത്തെത്തിയിരുന്നു. പുനരധിവാസവുമായി ബന്ധപ്പെട്ട തർക്കങ്ങളും സമരങ്ങളും അന്നത്തെ പ്രധാന വാർത്തയായിരുന്നു.

കേന്ദ്രം 8 കോടി രൂപ മാത്രം വകയിരുത്തിയിരുന്ന പുനരധിവാസം പൂർത്തിയാകുമ്പോൾ 100 കൂടിയെങ്കിലും ചെലവായിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിടുന്ന കണക്കുകൾ. അത് സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പിന്റെ സി എസ് ആർ ഫണ്ടുമുപയോഗിച്ചാണ് കണ്ടെത്തിയതെന്നും സർക്കാർ വിശദീകരിക്കുന്നു.

കണ്ടെയിനർ വ്യവസായത്തിന്റെ കേന്ദ്രമാക്കി വിഴിഞ്ഞത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. അതിലൂടെ കേരളത്തിലെ വാണിജ്യം, വ്യവസായം, ഗതാഗതം, ടൂറിസം ഉൾപ്പെടെയുള്ള മേഖലകൾ വികസിക്കുമെന്നും പ്രതീക്ഷിക്കുന്ന സംസ്ഥാന സർക്കാർ കേരളത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയും ലക്ഷ്യം വയ്ക്കുന്നു.

സമരമുഖരിതമായ ഒൻപത് വർഷങ്ങൾ

തങ്ങളുടെ ജോലിയും കിടപ്പാടവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത് അതി ശക്തമായ സമരവുമായി രംഗത്തെത്തിയത്. തുറമുഖ നിർമാണം നടക്കുന്നത് കാരണം തങ്ങളുടെ ബോട്ടുകൾ കടലിലിറക്കാൻ സാധിക്കില്ല എന്ന അവസ്ഥയാണ് എല്ലാവരുടെയും ജോലി നഷ്ടപ്പെടുത്തിയത്. അത് മാത്രമല്ല ജോലി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനവും പൂർണമായി പാലിക്കപ്പെടാത്തത് പ്രതിഷേധത്തിലേക്ക് നയിച്ചു.

വീട് നഷ്ടപ്പെട്ടവരുടെ പ്രതിഷേധം കത്തിപ്പടർന്നു. 140 ദിവസം നീണ്ടുനിന്ന അതിശക്തമായ സമരം, 284 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന സർക്കാരിന്റെ ഉറപ്പിനെ തുടർന്ന് 2023 നവംബർ ആറിന് ലാത്തതാണ് അതിരൂപത അവസാനിപ്പിക്കുന്നത്. സമരം അവസാനിച്ചതിനെ തുടർന്ന് സർക്കാർ ഫണ്ട് അനുവദിച്ചത്.

ബദൽ താമസ സൗകര്യം ഒരുക്കുക എന്നതിനുപുറമെ ഇപ്പോൾ വാടകയ്ക്ക് ജീവിക്കുന്നവർക്ക് നൽകുന്ന പ്രതിമാസ ധനസഹായമായ 5500 രൂപ 7000 ആക്കി ഉയർത്തുക എന്നതും സമരക്കാരുടെ ആവശ്യമായിരുന്നു.

നഷ്ടപരിഹാരം നൽകാൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയുടെ ദിവസം അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനെ ജനങ്ങൾ നടുറോട്ടിൽ തടയുന്ന സാഹചര്യമുണ്ടായി. ആകെ 56 മൽസ്യ തൊഴിലാളികൾക്ക് മാത്രമാണ് ആ ചടങ്ങിൽ നഷ്ടപരിഹാരം ലഭിച്ചത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്