മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള പ്രത്യേക വിമാനം തിരുവനന്തപുരത്തേക്കു പുറപ്പെട്ടു . ഉമ്മൻചാണ്ടിയുടെ കുടുംബവും കേരളത്തിൽ നിന്നുള്ള നേതാക്കന്മാരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ 4:30നായിരുന്നു അന്ത്യം
നേരത്തെ ചിന്മയ ആശുപത്രിയിൽ നിന്ന് എംബാം ചെയ്തു പുറത്തെത്തിച്ച മൃതദേഹം ഉമ്മൻചാണ്ടി ചികിത്സ സമയത്ത് താമസിച്ച ഇന്ദിര നഗറിലെ വീട്ടിൽ പൊതു ദർശനത്തിനു വെച്ചു . കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , സോണിയ ഗാന്ധി , രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ , സ്പീക്കർ യു ടി ഖാദർ മന്ത്രിമാരായ ജി പരമേശ്വര , കെ ജെ ജോർജ് , രാമലിംഗ റെഡ്ഢി തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ അർപ്പിക്കാൻ എത്തി .
നാടിനെ ഏറ്റവും നന്നായി സേവിച്ച ജനകീയ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുസ്മരിച്ചു. കേരളത്തിന്റെയും ഇന്ത്യയുടേയും ആത്മാവ് ഉൾകൊണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നു രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാൻലിനും മൃതദേഹത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു .
എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ എൻ കെ പ്രേമചന്ദ്രൻ , ജോസ് കെ മാണി , എം എൽ എമാരായ റോജി എം ജോൺ, ഷാഫി പറമ്പിൽ , കെ സി ജോസഫ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ , ലീഗ് അഖിലേന്ത്യാ ജാനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി, ഫോർവേർഡ് ബ്ളോക് ജനറൽ സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാൻ എത്തി.
ബെംഗളൂരു മലയാളികളായ നൂറു കണക്കിനാളുകളാണ് ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത് . കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരു എച് സി ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇമ്യുണോ തെറാപ്പിയിലൂടെ ആരോഗ്യ നില മെച്ചപ്പെട്ട അദ്ദേഹം ബെംഗളൂരുവിൽ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4:30നായിരുന്നു അന്ത്യം .