KERALA

കൂലിവാങ്ങി പ്രബന്ധമെഴുതുന്നത് അധാർമികം മാത്രമല്ല ക്രിമിനൽ കുറ്റവും; ഇന്ദു മേനോനെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. ജെ ദേവിക

വെബ് ഡെസ്ക്

കൂലിവാങ്ങി ഗവേഷണ പ്രബന്ധങ്ങൾ എഴുതി നല്കിയിട്ടുണ്ടെന്ന എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദുമേനോന്റെ വെളിപ്പെടുത്തൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് ചരിത്രകാരിയും സെന്റർ ഫോർ ഡെവലപ്മെന്റൽ സ്റ്റഡീസിലെ അധ്യാപികയുമായ ജെ ദേവിക ദ ഫോർത്തിനോട് പറഞ്ഞു. പത്തോളം പേർക്ക് താൻ കൂലിവാങ്ങി പ്രബന്ധം എഴുതി നൽകിയിട്ടുണ്ടെന്നും ഒരെണ്ണത്തിന് മൂന്നു ലക്ഷം രൂപവരെ ലഭിക്കുമെന്നുമായിരുന്നു ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോഴും അക്കാദമിക്സിൽ നിൽക്കുകയും കേരള സർക്കാറിൻ്റെ നവകേരള ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഇന്ദു മേനോൻ നടത്തിയ ഈ വെളിപ്പെടുത്തലിൽ നടപടിയെടുക്കണമെന്ന് ഡോ. ജെ ദേവിക ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അന്വേഷിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അറിയിച്ചതായും അവർ പറഞ്ഞു.

യുജിസി കെയർ ലിസ്റ്റിൽ ഉൾപ്പെടുന്ന ജേർണലുകളിൽ ലേഖനങ്ങൾ എഴുതി നൽകാറുണ്ടെന്നും റിസർച്ച് സൂപ്പർവൈസറായി അധികം അധ്യാപകരില്ലാത്ത വിഷയങ്ങളിൽ വേണ്ടപ്പെട്ട കുട്ടികൾക്ക് പിഎച്ച്ഡി അഡ്മിഷൻ ലഭിക്കുന്നതിന് വേണ്ടി സുഹൃത്തുക്കളായ അധ്യാപകരോട് ശുപാർശ ചെയ്യാറുണ്ടെന്നും ഇന്ദു മേനോൻ കഴിഞ്ഞ ദിവസമിട്ട പോസ്റ്റിൽ പറഞ്ഞിരുന്നു. പ്രബന്ധം എഴുതി നൽകുന്നത് അധാർമികമാണെന്ന് സൂചിപ്പിച്ച ആളുകളോട് അത് സമ്മതിച്ച ഇന്ദു മേനോൻ പക്ഷെ കോപ്പിയടിക്കുന്നത്ര വലിയ കുറ്റമല്ല ഇതെന്നാണ് വിശദീകരണം നൽകിയത്. "കൈക്കൂലി വാങ്ങാത്തവർക്കും ഇവിടെ ജീവിക്കണ്ടേ?" എന്നും അവർ ചോദിച്ചിരുന്നു.

ഗവേഷക എന്ന നിലയിലും കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി ബിരുദം നേടിയ വ്യക്തിയെന്ന നിലയിലും വെളിപ്പെടുത്തല്‍ തന്നെ അസ്വസ്ഥ പെടുത്തിയെന്ന് ദേവിക ഡോ. രാജന്‍ ഗുരുക്കള്‍ക്കയച്ച കത്തില്‍ പറഞ്ഞു. കത്തിന്റെ പൂര്‍ണ രൂപം അവര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വെളിപ്പെടുത്തല്‍ നടത്തിയത് ചര്‍ച്ചയായപ്പോള്‍ താന്‍ എഴുതി കൊടുത്തത് ഇന്ത്യക്കാര്‍ക്കല്ലെന്ന വിശദീകരണമാണ് ഇന്ദു മേനോന്‍ ചിലര്‍ക്ക് നല്‍കിയതെന്നും ദേവിക കത്തില്‍ സൂചിപ്പിക്കുന്നു. ഇന്ദു മേനോന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ചിലവഴിക്കാന്‍ നല്ല സാമ്പത്തിക പശ്ചാത്തലമുള്ളതുകൊണ്ടല്ല പലരും ഗവേഷണം നടത്തുന്നത് മറിച്ച് അറിവിനോടുള്ള അദമ്യമായ താല്‍പര്യം കാരണമാണെന്നും അവരുടെ സ്വപ്നങ്ങളെയും അധ്വാനത്തെയും അട്ടിമറിക്കുകയാണ് ഇന്ദു മേനോന്‍ ചെയ്യുന്നതെന്നും ദേവിക പറയുന്നു.

ഇന്ദു മേനോനില്‍നിന്ന് ഉടനടി വിശദീകരണം ആവശ്യപ്പെടണമെന്നും വെളിപ്പെടുത്തലില്‍നിന്നും അവര്‍ പിന്നാക്കം പോയാലും അക്കാദമിക്ക് വിശ്വാസ്യതയാണ് അവര്‍ ഇളക്കിയിരിക്കുന്നതെന്നും ദേവിക പറഞ്ഞു. 8000 രൂപയും 10,000 രൂപയും മാത്രം സ്‌കോളർഷിപ്പ് വാങ്ങിയാണ് ഇപ്പോൾ വിദ്യാർഥികൾ ഗവേഷണം ചെയ്യുന്നത്, കേരളത്തിലെ അക്കാദമിക ലോകത്തെ കുറിച്ച് ഇന്ദു മേനോൻ പ്രചരിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ആ കുട്ടികളെയാണ് ബാധിക്കുക എന്നും ദേവിക ദ ഫോർത്തിനോട് പറഞ്ഞു. ഈ വിദ്യാർത്ഥികൾക്കൊന്നും ഇന്ദു മേനോനെ പോലെ നവകേരള ഫെലോഷിപ്പില്ലെന്നും, വളരെ കഷ്ടപ്പെട്ടാണ് അവർ തങ്ങളുടെ പ്രബന്ധങ്ങൾ പൂർത്തിയാക്കുന്നതെന്നും ജെ ദേവിക വിമർശിക്കുന്നു

തന്റെ ഗവേഷണത്തിന്റെ പ്രധാന മേഖലയായി ഇന്ദു മേനോൻ അവതരിപ്പിക്കുന്ന ആന്ത്രോപ്പോളജിയെ കുറിച്ച് അവർക്ക് കാര്യമായ ധാരണകൾ ഇല്ലെന്നാണ് അവരുടെ പ്രസ്താവനകളിൽ നിന്ന് മനസിലാകുന്നതെന്നും, ആന്ത്രോപ്പോളജി എന്ന് പറയുന്നത് ആദിവാസികളെ കുറിച്ച് മാത്രം പഠിക്കുന്നതാണെന്ന തരത്തിലാണ് പലപ്പോഴും ഇന്ദു മേനോൻ എഴുതുന്ന കുറിപ്പുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതെന്നും അത് തന്നെ ഒരു വിഷയം മനസിലാക്കുന്നതിലുള്ള അവരുടെ പരിമിതിയെ ആണ് ചൂണ്ടിക്കാണിക്കുന്നതെന്നും ദേവിക പറയുന്നു. .

ഫേസ്ബുക് കമന്റിന് ഇന്ദു മേനോൻ നൽകിയ മറുപടി

ഇന്ദു മേനോന്റെ പിന്നീട് വന്ന പ്രതികരണങ്ങൾക്ക് മറുപടിയായി പ്രബന്ധം എഴുതി നൽകുന്നത് അധാർമികം മാത്രമല്ല ക്രിമിനൽ കുറ്റമാണെന്നും, സ്വന്തം ഡിഗ്രി നഷ്ടപ്പെടുന്നതിനോളം വലിയ കുറ്റകൃത്യമാണെന്നും, പക്ഷെ ചില സാങ്കേതിക കാരണങ്ങളും രാഷ്ട്രീയ സ്വാധീനവുമുപയോഗിച്ച് ശിക്ഷയിൽ നിന്നും വേണമെങ്കിൽ ചിലർക്ക് ഒഴിഞ്ഞു മാറാമെന്നും ജെ ദേവിക മറുപടി നൽകി. അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായ എതിരൻ കതിരവനുമായി ഇന്ദു മേനോൻ നടത്തിയ സംഭാഷണത്തിൽ അവർ സമാനമായ പരാമർശം നടത്തുന്നുണ്ടെന്നും അത് തന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ജെ ദേവിക നേരത്തെ എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ടായിരുന്നു. ഈ സംഭാഷണത്തിലൂടെ കേരളത്തിലെ ഗവേഷകവിദ്യാർഥികളെ കുറിച്ച് അദ്ദേഹത്തിലുണ്ടാകുന്ന പ്രതീതിയെന്തായിരിക്കുമെന്നും ദേവിക ചോദിക്കുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്