KERALA

അമൽജ്യോതി കോളേജ് വിഷയത്തില്‍ സർക്കാർ ഇടപെടല്‍; മന്ത്രിമാർ നാളെ കോളേജിലെത്തും

വെബ് ഡെസ്ക്

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ ഇടപെടൽ. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവും സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവനും ചർച്ച നടത്തും. ബുധനാഴ്ച രാവിലെ 10ന് കോളേജിൽ വച്ചാണ് ചർച്ച.

ജനാധിപത്യ വിരുദ്ധ നടപടികളാണ് കോളേജിൽ നടക്കുന്നതെന്നുള്ള ആരോപണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ യുവജന കമ്മിഷനും കേസെടുത്തിട്ടുണ്ട്

സാങ്കേതിക സർവകലാശാല വി സിയും മരണം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. അന്വേഷണം എത്രയോ വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കേറ്റ് അംഗങ്ങളെ വിസി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വിലയിരുത്തണമെന്നും നിലവിൽ കോളേജിലെ സാഹചര്യങ്ങൾ ഉൾപ്പെടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. അന്വേഷണത്തിന് സർവകലാശാല അധികൃതർ നാളെ നേരിട്ടെത്തും. സിൻഡിക്കേറ്റ് അംഗം ഡി. സഞ്ജീവ്, അക്കാദമിക വിഭാഗം ഡീൻ അഡ്വ. ബിനു തോമസ് എന്നിവർക്കാണ് അന്വേഷണ ചുമതല.

ജനാധിപത്യ വിരുദ്ധ നടപടികളാണ് കോളേജിൽ നടക്കുന്നതെന്നുള്ള ആരോപണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ യുവജന കമ്മിഷനും കേസെടുത്തിട്ടുണ്ട്. കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു ശ്രദ്ധ സതീഷ്. വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ ശക്തമായ പ്രതിഷേധവുമായി സഹപാഠികളും മറ്റ് വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. കോളേജ് അടച്ചിട്ട് സമരം തണുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല.

ഹോസ്റ്റൽ വാർഡനെ മാറ്റാനും കൃത്യമായ അന്വേഷണം നടത്തണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ട് വയ്ക്കുന്നത്

കഴിഞ്ഞ ദിവസം രാത്രി കോളേജ് ഹോസ്റ്റൽ അടക്കുകയാണെന്നും അതുകൊണ്ട് വിദ്യാർഥികൾ ഒഴിഞ്ഞ് പോകണമെന്നും അറിയിപ്പ് ലഭിച്ചതായി വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ മാറ്റാനും കൃത്യമായ അന്വേഷണം നടത്തണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ട് വയ്ക്കുന്നത്. ബുധനാഴ്ച വിദ്യാർഥികൾ കോളേജ് കാമ്പസിൽ നടത്തിയ പ്രതിഷേധത്തിൽ പോലീസ് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ എംഎൽഎയെ തടഞ്ഞ് വച്ചപ്പോഴാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നാണ് പോലീസ് ഭാഷ്യം.

ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്