KERALA

'ബില്ലുകളില്‍ ഒപ്പിടാം, ആവശ്യകതയും സാഹചര്യവും ബോധ്യപ്പെടുത്തണം'; ഇനി സമ്മർദത്തിന് വഴങ്ങില്ലെന്നും ഗവർണർ

വെബ് ഡെസ്ക്

സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരില്‍ സുപ്രീം കോടതിയില്‍ നിയമ നടപടികള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെയല്ല ഗവർണറോട് സംസാരിക്കേണ്ടതെന്നും എന്തങ്കിലും പറയാനുണ്ടങ്കിൽ നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ ബില്ലുകളിൽ ഒപ്പിടാം, പക്ഷേ സാഹചര്യവും ആവശ്യകതതയും എന്തെന്ന് സർക്കാർ ബോധ്യപ്പെടുത്തണം. സുപ്രീംകോടതി വിധിക്ക് പിന്നാലെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാന്‍സലർമാരെ നിയമിക്കാൻ നടപടി തുടങ്ങി. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ എതിർപ്പില്ല. പക്ഷേ ഇനി സമ്മർദത്തിന് വഴങ്ങില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

"കണ്ണൂർ സർവകലാശാലയിലെ വൈസ് ചാന്‍സലർ നിയമനം തന്റെ ഉത്തരവാദിത്തമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. സർവകലാശാലയുടെ പരമാധികാരവും ചാൻസലറുടെ പങ്കും അംഗീകരിച്ചല്ലോ. സർക്കാരാണ് തുടർച്ചയായി സമ്മർദം ചെലുത്തിയത്. ഇനിയെങ്കിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം," ഗവർണർ പറഞ്ഞു.

രാജ്ഭവനെതിരെ എന്തും ഉന്നയിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ദന്താശുപത്രി വിഷയം പോലുള്ളവ ഉയർന്നുവരുന്നത്. മനസിന്റെ വലിപ്പ കുറവാണിത്. ദന്തൽ ക്ലിനിക് വ്യക്തിപരമായ താൽപ്പര്യം അല്ല, 200 ജീവനക്കാർക്കുവേണ്ടിയാണെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടായിരുന്നു കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. വി സി പുനര്‍നിയമനത്തിൽ സംസ്ഥാന സർക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നു പറഞ്ഞ കോടതി, ഗവർണർക്കെതിരെയും വിമർശമുയർത്തി. സർക്കാർ ഇടപെട്ടുവെന്ന് ഗവർണർ പറഞ്ഞു. പുനർനിയമനക്കാര്യത്തിൽ ചാൻസലറായ ഗവർണർ തന്റെ അധികാരം ഉപേക്ഷിക്കുകയോ അടിയറവയ്ക്കുമയോ ചെയ്തു. വി സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ല. പ്രോ ചാന്‍സലര്‍ പോലും നിയമനത്തില്‍ ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.

വിധിക്കുപിന്നാലെ തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് ഗവർണർ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടുവന്നു കണ്ട് സമ്മര്‍ദം ചെലുത്തിയതുകൊണ്ടാണ് താന്‍ പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്നും ഇത് ചട്ടലംഘനമാണെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഗവര്‍ണര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു പിന്നാലെ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയും തന്നെ നേരില്‍വന്നുകണ്ട് സമ്മര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം