KERALA

സർക്കാരിന് വഴങ്ങി ഗവർണർ; സിസ തോമസിന്റെ കാലാവധി നീട്ടേണ്ട; താത്പര്യമുള്ളയാളെ വി സി ആക്കാം

ദ ഫോർത്ത് - തിരുവനന്തപുരം

തുടർച്ചയായി കോടതിവിധികൾ തിരിച്ചടി ആയതോടെ സംസ്ഥാന സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിസ തോമസിന് അധിക ചുമതലയായി നൽകിയ സാങ്കേതിക സർവകലാശാല വി സി സ്ഥാനത്തിന്റെ കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് ചാൻസിലറുടെ തീരുമാനം. കെടിയു വൈസ് ചാന്‍സലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നൽകാമെന്ന് കാണിച്ച് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി. സർക്കാർ നിർദേശിച്ച സജി ഗോപിനാഥടക്കമുള്ളവരിൽ നിന്ന് ഒരാളെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം ഉടൻ വ്യക്തമാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

അതേ സമയം സാങ്കേതിക സർവകലാശാല വി സി പദവിയിലേക്ക് കുസാറ്റ് വി സി ഡോ കെ എൻ മധുസൂദനന്റെ പേരും പരിഗണനയിലുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി തലസ്ഥാനത്തെത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നാണ് വിവരം.

കെടിയു വി സി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നിലനിന്നിരുന്ന നീണ്ട പോരിനൊടുവിലാണ് തീരുമാനം. ഡിജിറ്റൽ വി സി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വി സിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസാ തോമസ് ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കാൻ ഇരിക്കെയാണ് ഗവർണർ കടുംപിടുത്തം ഒഴിവാക്കി സർക്കാരിന് വഴങ്ങുന്നത്. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയ നടപടി ഉൾപ്പെടെ കോടതിയിൽ നിന്ന് നേരിട്ട നിരന്തര തിരിച്ചടികളാണ് തീരുമാനത്തിൽ നിന്ന് പിന്നോട്ട് വലിയാൻ ഗവർണറെ പ്രേരിപ്പിച്ച ഘടകമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വി സി സ്ഥാനം ഏറ്റെടുത്തതില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സിസ തോമസ് നേരത്തേ സർക്കാരിന് മറുപടി നല്‍കിയിരുന്നു. ഗവര്‍ണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക വി സി ചുമതല ഏറ്റെടുത്തതെന്നും സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി സിസ തോമസ് പറഞ്ഞിരുന്നു. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ സിസ തോമസ് വ്യക്തമാക്കുന്നുണ്ട്. മുന്‍കൂര്‍ അനുമതി ഇല്ലാതെ വി സി സ്ഥാനം ഏറ്റെടുത്തതിന്റെ കാരണം വിശദീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും