ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. "ബില്ലുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ സഭയില്‍ വെയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് ഇക്കാര്യ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ കോടതി വിധികള്‍ പഠിച്ചാണ് തീരുമാനമെടുത്തത്. ആറ് ആഴ്ചയോളമാണ് സര്‍ക്കാര്‍ പാഴാക്കിയത്. ഫയലുകള്‍ ഒരുമിച്ച് വന്നാല്‍ ഒപ്പിടാന്‍ സാധിക്കില്ല"- അദ്ദേഹം വ്യക്തമാക്കി. നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും ഗവർണർ സ്വാഗതം ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിച്ചതില്‍ ചട്ട ലംഘനം നടന്നിട്ടുണ്ടെന്നും സര്‍വകലാശാലയെ ചിലര്‍ ചേര്‍ന്ന് നശിപ്പിക്കുകയാണെന്നും അത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേ സമയം 22 മുതല്‍ സെപ്റ്റംബര്‍ രണ്ട് സഭ ചേരുന്നതിനുള്ള ശുപാര്‍ശ കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യത്തിലാണ് അടിയന്തര സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. വിഷയത്തില്‍ ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കം വേണ്ടെന്നും പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നുമായിരുന്നു പാര്‍ട്ടി നിര്‍ദേശം. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്